Site icon Janayugom Online

സാർത്ഥകമായ ആശയക്കൈമാറ്റ സദസുകൾ

ആവേശക്കടലായി മാറിയ നവകേരള സദസിൽ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലെ നിരവധിപേരാണ് ഒഴുകിയെത്തുന്നത്. ആദ്യ ദിനത്തിലേതിന്റെ ഇരട്ടിയാവേശവുമായി ഇന്നും ജനസഹസ്രങ്ങളെത്തി. മണലൂരും നാട്ടികയും ഒല്ലൂരും തൃശൂരും ജനനായകരെ കാണാൻ ജനങ്ങൾ ഏറെമുമ്പേ കാത്തിരിപ്പ് ആരംഭിച്ചു. ആയിരങ്ങളുടെ ആവേശാരവങ്ങളോടെയാണ് സാംസ്കാരിക നഗരിയിലെ തേക്കിൻക്കാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ തൃശൂർ മണ്ഡലത്തിലെ നവകേരള സദസ് വൈകീട്ട് ആരംഭിച്ചത്.

പ്രഭാത സദസുകൾക്കെത്തുന്നവരിൽ വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരും വ്യവസായ പ്രമുഖരും സാഹിത്യ‑സാംസ്കാരിക പ്രവർത്തകരും മാത്രമല്ല, അവശതയനുഭവിക്കുന്നവരും പാർശ്വവല്‍കൃത വിഭാഗമെന്ന് സമൂഹം മുദ്രകുത്തിയവരുമെല്ലാം ഉണ്ടായിരുന്നു. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു കഴിഞ്ഞ രണ്ടു ദിവസത്തെ പ്രഭാതയോഗങ്ങളിലും സംവദിക്കാനെത്തിയവർ. ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പരിഗണനകളും സാന്ത്വനവും ലഭിച്ച ധാരാളം പേരും ഇവരിലുണ്ടായിരുന്നു. നവകേരളത്തിനായി എങ്ങനെ, എന്തൊക്ക ചെയ്യാം എന്നുള്ള അവരുടെ വൈവിധ്യമേറിയ നിർദേശങ്ങളെ ശ്രവിക്കുകയും സ്വീകരിക്കാവുന്നവയെ പൂർണമനസോടെ സ്വീകരിക്കുകയും മറ്റുള്ളവയുടെ സാധ്യതകൾ പരിശോധിക്കുകയുമാണ് ചെയ്യുന്നത്. 

നവകേരള സൃഷ്ടിക്കായുള്ള ആശയങ്ങളുടെ രൂപീകരണമല്ല നവകേരള സദസിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അടിവരയിട്ടു പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാനത്ത് നടപ്പിലാക്കിയ ജനോപകരപ്രദമായ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ജനങ്ങളോട് നേരിട്ട് വിശദീകരിക്കുക കൂടിയാണ് സദസിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 17,323 നിവേദനങ്ങളാണ് ആദ്യദിനം ലഭിച്ചത്. ഇന്ന് 11ന് കയ്പമംഗലം മണ്ഡലം നവകേരള സദസ് എസ്എൻപുരം എംഇഎസ് അസ്മാബി കോളജിലും കൊടുങ്ങല്ലൂർ മണ്ഡലം സദസ് മാള സെന്റ് ആന്റണീസ് സ്കൂൾ മൈതാനിയിലും ഇരിങ്ങാലക്കുട മണ്ഡലം സദസ് ഇരിങ്ങാലക്കുട മുനിസിപ്പൽ ഗ്രൗണ്ടിലും പുതുക്കാട് നിയോജകമണ്ഡലം സദസ് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. 

Eng­lish Summary:Effective brain­storm­ing sessions
You may also like this video

Exit mobile version