Site icon Janayugom Online

ഖത്തറില്‍ അറസ്റ്റിലായ എട്ട് നാവികസേന ഉദ്യോഗസ്ഥര്‍ക്കും മോചനം: സംഘത്തില്‍ മലയാളിയും

navy

ഖത്തറിൽ ചാരവൃത്തി ആരോപിച്ച് 2022 ൽ അറസ്റ്റിലായ എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെയും ഖത്തർ വിട്ടയച്ചു. ഇവരിൽ ഏഴു പേരും തിരികെ ഇന്ത്യയിലെത്തി. 2023 ഒക്‌ടോബർ 26 നായിരുന്നു ഖത്തർ കോടതി എട്ട് പേർക്കും വധശിക്ഷ വിധിച്ചത്. പിന്നീട് 2023 ഡിസംബർ 28ന് ഡൽഹിയുടെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് ഖത്തർ അപ്പീൽ കോടതി വധശിക്ഷ ഇളവ് ചെയ്തു. 

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട് , കമാൻഡർ പൂർണേന്ദു തിവാരി, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, കമാൻഡർ സുഗുണാകർ പകലാ, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, സെയിലർ രാഗേഷ് എന്നിവർ അടങ്ങിയ 8 അംഗ മുൻ നാവിക സേനാംഗങ്ങൾ ദഹ്‌റ ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഖത്തർ എമിരി നേവൽ ഫോഴ്‌സിൽ ഇറ്റാലിയൻ സ്റ്റെൽത്ത് അന്തർവാഹിനികളുടെ മേൽനോട്ടം വഹിക്കുകയായിരുന്ന അവരെ 2022ലായിരുന്നു ചാരവൃത്തി ആരോപിച്ചു ഖത്തർ അധികാരികൾ അറസ്റ്റ് ചെയ്തത്. 

2022 ഓഗസ്റ്റ് 30 ന് വിവിധ കുറ്റങ്ങൾ ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയും ഏകാന്തതടവിൽ പാർപ്പിക്കുകയും ചെയ്തു. ഏതാണ്ട് ഒരു വർഷത്തിനുശേഷം, 2023 ഓഗസ്റ്റ് 4ന്, ഏകാന്ത തടവിൽ നിന്ന് ഒരു ജയിൽ വാർഡിലേക്ക് അവരുടെ സഹപ്രവർത്തകർക്കൊപ്പം ഓരോ സെല്ലിലേക്കും രണ്ട് പേർ വീതം മാറാൻ അവരെ അനുവദിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. 2023 നവംബർ 9ന്, തങ്ങളുടെ നിയമസംഘം ആരോപണങ്ങളുടെ വിശദാംശങ്ങൾ നേടിയതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പറഞ്ഞിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ നടത്തിയ നിയമ ഇടപെടൽ നിർണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപരമായ നേതൃത്വത്തിൽ നടത്തിയ നേതൃ തല ബന്ധങ്ങൾ ആണ് അവസാനം നമ്മുടെ മുൻ നാവികരുടെ മോചനത്തിന് കളമൊരുക്കിയത്.

Eng­lish Sum­ma­ry: Eight Navy offi­cers arrest­ed in Qatar released: Malay­ali among them

You may also like this video

Exit mobile version