Site icon Janayugom Online

മൂന്നാഴ്ചക്കുള്ളില്‍ എട്ട് സാങ്കേതിക തകരാര്‍; സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്

മൂന്നാഴ്ചക്കിടെ എട്ട് തവണ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ വിവിധ തകരാറുകള്‍ക്ക് നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം കമ്പനിയോട് വിശദീകരണം തേടി.

സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്‌പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കര്‍ശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചു.

ചൊവ്വാഴ്ച മൂന്ന് വിമാനങ്ങളാണ് സാങ്കേതിക തകരാര്‍ കാരണം നിലത്തിറക്കേണ്ടിവന്നത്. പലപ്പോഴും അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടിരിക്കുന്നത്. ഇന്ധന സൂചകത്തിലെ തകരാര്‍ കാരണം ചൊവ്വാഴ്ച സ്പൈസ് ജെറ്റിന്റെ ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. പറക്കുന്നതിനിടെ വിന്‍ഡ്ഷീല്‍ഡിന് വിള്ളലുണ്ടായതിനെത്തുടര്‍ന്ന് മറ്റൊരു സ്‌പൈസ്‌ജെറ്റ് വിമാനം മുംബൈയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി.

ഇതിന് പിന്നാലെ കാലാവസ്ഥാ റഡാര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ചൈനയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ ഒരു കാര്‍ഗോ വിമാനം രാത്രി കൊല്‍ക്കത്തയിലിറക്കി.

കഴിഞ്ഞ 18 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ഉണ്ടാകുന്ന എട്ടാമത്തെ സാങ്കേതിക തകരാറാണിത്. ചോങ്കിങ് നഗരത്തിലേക്കുള്ള വിമാനത്തിന്റെ കാലാവസ്ഥാ റഡാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് പൈലറ്റ് അറിയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2018–19, 2019–20, 2020–21 വര്‍ഷങ്ങളില്‍ യഥാക്രമം 316 കോടി, 934 കോടി, 998 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. അറ്റകുറ്റപ്പണികളുടെ അപര്യാപ്തത, സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമം, മോശമായ ആഭ്യന്തര സുരക്ഷാ മേല്‍നോട്ടം തുടങ്ങിയ പ്രശ്നങ്ങള്‍ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish summary;Eight tech­ni­cal fail­ures in three weeks; Show cause notice to SpiceJet

You may also like this video;

Exit mobile version