Site icon Janayugom Online

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

saifi

മഹാരാഷ്ട്രയില്‍വച്ച് പിടിയിലായ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിവിധ അന്വേഷണ ഏജന്‍സികളും പ്രതിയെ ചോദ്യം ചെയ്യും. മഹാരാഷ്ട്ര രത്‌നഗിരിയില്‍ നിന്ന് കേരള പോലീസിന് കൈമാറിയ പ്രതിയെ അന്വേഷണ സംഘത്തിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. വധശ്രമം, സ്‌ഫോടക വസ്തു നിരോധന നിയമം, തീവെപ്പിനെതിരായ റയില്‍വേ നിയമം തുടങ്ങി അഞ്ച് വകുപ്പുകള്‍ ചുമത്തി കോഴിക്കോട് റെയില്‍വെ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയില്‍ വാങ്ങിയാവും വിശദമായ തെളിവെടുപ്പ്. രാവിലെ കേരളത്തില്‍ എത്തിക്കുന്നതിനിടെ വഴിക്കുവച്ച് ഇയാളെ കൊണ്ടുവന്നിരുന്ന വാഹനം പഞ്ചറായി. തുടര്‍ന്ന് ഒരു മണിക്കൂര്‍ വഴിയില്‍ കിടന്നു. കണ്ണൂര്‍ മമ്മൂരില്‍വച്ചാണ് ടയര്‍ പൊട്ടിയത്. തുടര്‍ന്ന് മറ്റൊരു വാഹനം എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

അന്വേഷണം ഉത്തരേന്ത്യയിലേക്ക്

പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് യാത്രക്കാരുടെ മൊഴികളിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച കുറിപ്പും ഇക്കാര്യം ഉറപ്പിച്ചു. തുടർന്ന് അന്വേഷണം പ്രതി കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകൾ മുൻനിർത്തിയായി. അക്രമത്തിന് ശേഷം പ്രതി ട്രെയിനിൽ കണ്ണൂരിലെത്തി. അവിടെ നിന്ന് മംഗലാപുരത്തേക്ക് കടന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതി. കേരളത്തിൽ അധിക ദിവസം തങ്ങിയിട്ടില്ലാത്ത പ്രതി കൃത്യം നടത്തി വേഗത്തിൽ തന്നെ ഉത്തരേന്ത്യയിലേക്ക് മടങ്ങുമെന്ന് അന്വേഷണ സംഘത്തിന് തീർച്ചയായിരുന്നു. സംശയമുള്ളവരെ ചോദ്യം ചെയ്തും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംവിധാനങ്ങളെ ഏകോപിപ്പിച്ചും പ്രതിക്ക് പിന്നാലെ സഞ്ചരിക്കുകയായിരുന്നു പൊലീസ്. വളരെ വേഗം തന്നെ അന്വേഷണം പ്രതിയിലേക്ക് അടുത്തു.
ദീർഘദൂര ട്രെയിൻ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രതിയെക്കുറിച്ചുള്ള വിവരം നൽകി. ആദ്യ സൂചനകൾ പ്രകാരം അന്വേഷണം നോയിഡയിലേക്ക് നീണ്ടു. എന്നാൽ ഷാരൂഖ് സെയ്ഫി എന്ന നോയിഡ സ്വദേശി കേരളത്തിൽ വന്നിട്ടേയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പിന്നീടാണ് ഷഹീൻ ബാഗിൽ നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയിലേക്ക് അന്വേഷണമെത്തിയത്. ട്രെയിനിൽ രത്നഗിരിയിലെത്തിയ ഷാരൂഖ് സെയ്ഫി ഫോൺ ഓൺ ചെയ്തയുടൻ ഇയാളുടെ ലൊക്കേഷൻ അന്വേഷണ സംഘവും മുംബൈ എടിഎസും ശേഖരിച്ചു. കേരള പൊലീസ് നൽകിയ വിവരങ്ങളാണ് ഇവിടെ പ്രതിയെ തിരിച്ചറിയാൻ മുംബൈ എടിഎസിനെ സഹായിച്ചത്. തുടർന്ന് നടന്ന സംയുക്ത ഓപ്പറേഷനിലാണ് പ്രതി അറസ്റ്റിലാകുന്നത്. 

മരണത്തെക്കുറിച്ചുള്ള സംശയങ്ങളും ബാക്കി

കമ്പാർട്ട്മെന്റിൽ തീ പടർന്നപ്പോൾ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് രണ്ട് വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർ മരിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയതാകാമെന്ന് പൊലീസ് പറയുന്നത്. എന്നാൽ ആരെങ്കിലും ഇവരെ തള്ളിയിട്ടതാകുമെന്ന സംശയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉന്നയിച്ചിരുന്നു. ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നാലും ഇതേ രീതിയിലാണ് മരണ സാധ്യതയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും.
ആലപ്പുഴ ‑കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ ആരും കണ്ടിരുന്നില്ല. അയാൾ പിന്നീടെന്ത് ചെയ്തു, എവിടേക്ക് പോയി, എങ്ങനെ രത്നഗിരിയിലെത്തി തുടങ്ങിയവയെല്ലാം ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്. വാ­തിലിന് സമീപത്തെ ഇടനാഴിയിൽ നിൽക്കുകയായിരുന്നവരെ പ്രതി പുറത്തേക്ക് തള്ളിയിട്ടതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
മട്ടന്നൂർ പാലോട്ടുപള്ളി കല്ലൂർ റോഡ് ബദരിയ്യ മൻസിലിൽ മാണിക്കോത്ത് റഹ്മത്ത് (45), ഇവരുടെ സഹോദരിയുടെ മകൾ ചാലിയം കുന്നുമ്മൽ സഹറ ബത്തൂൽ (രണ്ട്), മട്ടന്നൂർ കൊടോളിപ്രം വരുവക്കുണ്ട് കൊട്ടാരത്തിൽ പുതിയപുരയിൽ കെ പി നൗഫീഖ് (39) എന്നിവരാണ് മരിച്ചത്. റഹ്മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹം പാളത്തിൽ തലയടിച്ചുവീണ നിലയിലും കൊച്ചുകുട്ടിയുടേത് ട്രാക്കിനുള്ളിലുമാണ് കണ്ടെത്തിയത്. 

Eng­lish Sum­ma­ry: Elathur train attack case: Shahrukh Saifi brought to Kerala

You may also like this video

Exit mobile version