Site icon Janayugom Online

എലത്തൂർ ട്രെയിൻ തീവയ്പ് ആസൂത്രിതം

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്രവാദ ചിന്തകളിൽ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എഡിജിപി എം ആർ അജിത്കുമാർ. തീവ്ര മൗലികവാദിയാണ് പ്രതി. വ്യക്തമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കൃത്യം നടത്തിയത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എഡിജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷാരൂഖിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം വിപുലമായി അന്വേഷിക്കും.
ഷാരൂഖിന് സക്കീർ നായിക്ക്, ഇസ്രാ അഹമ്മദ് തുടങ്ങിയവരുടെ ആക്രമണോത്സുക വീഡിയോകൾ സ്ഥിരമായി കാണുന്ന ശീലമുണ്ട്. കുറ്റകൃത്യം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അത് ശരിവയ്ക്കുന്ന തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. ആസൂത്രിതമായാണ് പ്രതി കേരളത്തിലെത്തിയത്. തീവ്രവാദ ബന്ധങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്. നിലവില്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തിയത്. 

റെയിൽവെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി വിവിധ സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളും കണ്ടെത്തിയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് യുഎപിഎ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട മിക്കകാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോയെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ പൊലീസ് അന്വേഷണം ശാസ്ത്രീയമായിരുന്നു. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. 27 വയസുള്ള പ്രതി പ്ലസ് ടു വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
യുഎപിഎ ചുമത്തിയതുകൊണ്ട് കേസ് എൻഐഎ ഏറ്റെടുക്കണമെന്നില്ല. പല കേസുകളും സംസ്ഥാന ഏജൻസി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Elathur train launch planned

You may also like this video:

Exit mobile version