Site iconSite icon Janayugom Online

മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

സംസ്ഥാനത്ത് കോര്‍പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോഴിക്കോട്ട് എൽഡിഎഫും കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളില്‍ യുഡിഎഫും തിരുവനന്തപുരത്ത് എൻഡിഎയും ഭരിക്കും. എൽഡിഎഫിന്റെ ഒ സദാശിവനാണ് കോഴിക്കോട് മേയർ. ഡെപ്യൂട്ടി മേയറായി എസ് ജയശ്രീയും തെരഞ്ഞെടുക്കപ്പെട്ടു. 76 ൽ 33 വോട്ട് നേടിയാണ് ഒ സദാശിവൻ വിജയിച്ചത്. എസ് ജയശ്രീക്ക് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പില്‍ 76 ൽ 35 വോട്ട് ലഭിച്ചു. കൊല്ലം മേയറായി കോൺഗ്രസിലെ എ കെ ഹഫീസും ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ ഉദയാ സുകുമാരനും തെരഞ്ഞെടുക്കപ്പെട്ടു. എ കെ ഹഫീസിന് 28 വോട്ടും എൽഡിഎഫ് മേയർ സ്ഥാനാർത്ഥി പി ജെ രാജേന്ദ്രന് 16 വോട്ടും കിട്ടി. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഉദയാ സുകുമാരന് 27 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി എസ് സുജയ്ക്ക് 16 വോട്ടും ലഭിച്ചു. 

കൊച്ചി മേയറായി യുഡിഎഫിലെ വി കെ മിനിമോളും ഡെപ്യൂട്ടി മേയറായി ദീപക് ജോയിയും തെരഞ്ഞെടുക്കപ്പെട്ടു. 48 വോട്ടുകള്‍ വീതം ലഭിച്ചു. എല്‍ഡിഎഫിനുവേണ്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച ജഗദംബിക (അംബിക സുദർശൻ), ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി യേശുദാസ് എന്നിവര്‍ 22 വോട്ടുകള്‍ വീതം നേടി. തൃശൂർ മേയറായി യുഡിഎഫിലെ ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തു. 33 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എം എൽ റോസിക്ക് 13 വോട്ട് ലഭിച്ചു. ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ എ പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടു. 33 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിലെ ടി ആർ ഹിരൺ 13 വോട്ട് നേടി. 

കണ്ണൂർ മേയറായി കോൺഗ്രസിലെ പി ഇന്ദിരയും ഡെപ്യുട്ടി മേയറായി മുസ്ലിം ലീഗിലെ കെ പി താഹിറും തെരഞ്ഞെടുക്കപ്പെട്ടു. 56 അംഗ കൗൺസിലിൽ 36 വോട്ടുകളാണ് ഇന്ദിരക്ക് ലഭിച്ചത്. എൽഡിഎഫ് മേയർ സ്ഥാനാർത്ഥി വി കെ പ്രകാശിനിക്ക് 15 വോട്ടുകൾ ലഭിച്ചു. കെ പി താഹിർ 35 വോട്ടോടെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് എൻഡിഎയുടെ വി വി രാജേഷ് 51 വോട്ടോടെ മേയറായി. എൽഡിഎഫിന്റെ ആർ പി ശിവജിക്ക് 29 വോട്ടും യുഡിഎഫിന്റെ കെ എസ് ശബരീനാഥിന് 17 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ജി എസ് ആശാനാഥിന് 50 വോട്ടും എൽഡിഎഫിന്റെ രാഖി രവികുമാറിന് 28 വോട്ടും മേരി പുഷ്പത്തിന് 19 വോട്ടും ലഭിച്ചു. 

Exit mobile version