Site icon Janayugom Online

തൃക്കാക്കരക്കാര്‍ക്ക് അബദ്ധം തിരുത്താൻ ലഭിച്ചിരിക്കുന്ന അവസരമായി തെരഞ്ഞെടുപ്പിനെ കാണണം: മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ വേവലാതികള്‍ കാണാന്‍ കഴിയുന്നുണ്ട്. രാജ്യം ഗുരുതരമായ പ്രശ്‌നങ്ങളെയാണ് നേരിടുന്നത്. മതനിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നത്. ഭരണഘടനയെ വിലമതിക്കാത്ത സമീപനം ഭരണാധികാരികളില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണോയെന്ന സംശയം ചിലർ ഉയർത്തുന്നു ണ്ട്, സംശയം വേണ്ട ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, നിയമസഭയിലെ തൃക്കാക്കരയുടെ പ്രതിനിധിയാണ് ജോ എന്നാണ് എതിർപക്ഷം പോലും സമ്മതിക്കുന്നതെന്ന് കനത്ത കരഘോഷങ്ങളുടെ ഇടയിൽ മുഖ്യമന്ത്രി പറഞ്ഞുനിർത്തി. 

മെട്രോയും, കെ റെയിൽ, വാട്ടർ മെട്രോ എന്നിവ ഒരുമിച്ച തൃക്കാക്കരയിലെത്തും. അതിന്‌ ജോ ജോസഫിനെ ഞങ്ങൾക്ക്‌ സഭയിൽ ആവശ്യമുണ്ട്‌. തൃക്കാക്കരക്ക്‌ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിത്‌. കെ വി തോമസ് നാടിന്റെ വികസന പക്ഷത്ത് നിൽക്കുന്നുവെന്നും ഇതാണ് അദ്ദേഹം എൽഡിഎഫ് പക്ഷത്തേക്ക് വരാൻ ഇടയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്‌ ഗുണമുള്ള ഒന്നിനും യുഡിഎഫ്‌ അനുകൂലമല്ല. മെട്രോ കാക്കനാടേക്ക്‌ നീട്ടാനുള്ള നടപടി സ്വീകരിക്കുകയാണ്‌ സംസ്ഥാന സർക്കാർ. കേന്ദ്രം അതിന്‌ അനുകൂലമായ നിലപാട്‌ എടുക്കുന്നില്ല. കോൺഗ്രസ്‌ എംപിമാർ ഇക്കാര്യത്തിൽ നാടിനൊപ്പം നിൽക്കുന്നില്ല. യുഡിഎഫ്‌ എംപിമാർ ഒരു പ്ലാക്കാർഡ്‌ പോലും ഉയർത്തിയിട്ടില്ല. ഇത്‌ ജനങ്ങളുടെ കാര്യമാണ്‌. കേരളത്തിന്റെ വികസനത്തിന്‌ എതിരായി ശബ്‌ദമുയർത്താൻ അവർക്ക്‌ കഴിയുന്നുണ്ട്‌. ഇത്‌ തൃക്കാക്കരയിലെ ജനങ്ങൾ തിരിച്ചറിയും.

കഴിഞ്ഞ ദിവസം രാജ്യമാകെ ഉറ്റുനോക്കിയതും സ്വാഗതം ചെയ്തതും സുപ്രീം കോടതിയുടെ നിലപാടിനെയാണ്. കോടതി വിധിയെ എല്ലാവരും സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. കേന്ദ്ര നിയമമന്ത്രിയുടെ വാക്കുകളാണ് ഇതിന് ഉദാഹരണം. ലക്ഷ്മണ രേഖ മറികടക്കാന്‍ പാടില്ലെന്ന ഭീഷണിയുടെ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നും എല്ലാം തങ്ങള്‍ക്ക് വിധേയമാകണം, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മതനിരപേക്ഷത തകര്‍ക്കാന്‍ രാജ്യവ്യാപകമായി ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെ വലിയ രീതിയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നു. അത്തരം ആക്രമണങ്ങള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കാനല്ല, മറിച്ച് പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം സന്നദ്ധമാകുന്നത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ആദിവാസി വിഭാഗത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പിന്നില്‍ സംഘപരിവാറാണെന്നും സ്വന്തമായ ഒരു ലോകം സൃഷ്ടിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയതലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പായിട്ടാണ്‌ മാറിയിരിക്കുന്നത്‌. ഇതിന്‌ കാരണം, ദേശീയതലത്തിൽ നമ്മുടെ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്‌. അത്‌ മൂർച്ഛിച്ച്‌ വരികയാണ്‌. മതനിരപേക്ഷത തകർക്കാനുള്ള ബോധപൂർവ്വമായ നീക്കം ഭരണാധികാരകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നു. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച കോടതി വിധിയിൽ കേന്ദ്രസർക്കാരിന്‌ കടുത്ത അസഹിഷ്‌ണുതയാണ്‌. ഇതാണ്‌ കേന്ദ്ര സർക്കാരിന്റെ സമീപനം.

മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക്‌ നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾക്ക്‌ പദ്ധതിയിടുന്നു. അതിനെ പ്രോത്സാഹിപ്പിക്കാനാണ്‌ കേന്ദ്രം സന്നദ്ധമാകുന്നത്‌. മുസ്‌ലിമിനും ക്രിസ്‌ത്യാനിക്കുമെതിരെ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക്‌ നേരെ നീതിരഹിതമായ നടപടികൾ ഉണ്ടാകുന്നു. ആദിവാസി സമൂഹത്തിന്‌ പലഭാഗങ്ങളിലും കടുത്ത ആക്രമണങ്ങൾ നടക്കുന്നു. ഇതിനെല്ലാം ഏകീകൃത സ്വഭാവം കാണാൻ കഴിയും. ഇതിനെതിരെ കടുത്ത രോഷം രാജ്യത്ത്‌ ഉയർന്നുവരുന്നു. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഇവർക്കെതിരെ അണിനിരക്കുന്നു.

വർഗശയ ശക്തികൾക്കെതിരെ ഇന്നത്തെ കോൺഗ്രസിന്‌ വാക്കാലെങ്കിലും ശക്തമായി നേരിടാൻ കഴിയാത്ത നേതൃത്വമായി അവർ മാറി. മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗീയതയോട്‌ വിട്ടുവീഴ്‌യില്ലാത്ത സമീപനം സ്വീകരിക്കാനാകണം. എന്നാൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്‌ കോൺഗ്രസ്‌. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച്‌ മതനിരപേക്ഷതയുടെ കാര്യത്തിൽ ഉയരാൻ കോൺഗ്രസിനാകുന്നില്ല. കുറേക്കാലമായി ഇതേ നിലയാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചുകൊണ്ടിരുക്കുന്നത്‌. ഒരുഭാഗത്ത്‌ വർഗീയത അതിന്റെ സംഹാരരൂപം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. വർഗീയ നീക്കങ്ങളെ തടയാൻ കോൺഗ്രസിന്‌ കഴിയില്ലാ എന്ന നിലയാണ്‌.

Eng­lish Summary:Election should be seen as an oppor­tu­ni­ty for the peo­ple of Thrikkakara to cor­rect their mis­takes: CM
You may also like this video

Exit mobile version