Site iconSite icon Janayugom Online

പകൽ ചൂടിനൊപ്പം കുതിച്ച് വൈദ്യുതോപയോഗവും

സംസ്ഥാനത്ത് പകല്‍-രാത്രി സമയങ്ങളിൽ അന്തരീക്ഷ താപനില അസഹനീയമായ നിലയിലേക്ക്. പകൽ‑രാത്രി സമയങ്ങളിൽ ചൂടേറിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്നത്. സംസ്ഥാനത്ത് പകല്‍ സമയങ്ങളിൽ കൂടിയ താപനില ശരാശരി 34 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. അന്തരീക്ഷ ആര്‍ദ്രതയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും കൂടിയ താപനില കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണ് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. 

പകൽ സമയങ്ങളിൽ ചൂടേറിയതോടെ വൈദ്യുതോപയോഗവും സംസ്ഥാനത്ത് ഉയർന്നിട്ടുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 92.9666 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പ്രതിദിനം 88.0084 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ ശരാശരി ഉപയോഗം. ചൂട് കൂടിയതോടെ എയര്‍കണ്ടീഷണര്‍, കൂളര്‍, ഫാന്‍ പോലുള്ള ശീതീകരണ ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതും വൈദ്യുതോപയോഗം ഉയരാന്‍ കാരണമായിട്ടുണ്ട്.

പരീക്ഷാകാലം കൂടി ആരംഭിക്കുന്നതോടെ വൈദ്യുത ഉപഭോഗം പ്രതിദിനം 100 ദശലക്ഷം യൂണിറ്റ് കടക്കും. 2024 മേയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റാണ് നിലവിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതോപയോഗം.വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലെത്തുന്നത് രാത്രി പത്ത് മണിക്ക് ശേഷമാണ്. ഈ സമയം 4400 മെഗാവാട്ട് വരെ ഉപഭോഗം എത്തുന്നുണ്ട്. പിന്നീട് പുലര്‍ച്ചയോടെയാണ് ഉപഭോഗം 4000 മെഗാവാട്ടിലേക്ക് കുറയുന്നത്. രാത്രി സമയത്തെ കുറഞ്ഞ താപനില ശരാശരി 21 മുതല്‍ 26 ഡിഗ്രി വരെയായി കൂടിയിട്ടുണ്ട്. ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ 19 ഡിഗ്രി വരെ താപനിലയെത്തുന്നുണ്ട്. പകല്‍ രാത്രി താപനില തമ്മിലുള്ള അന്തരം 10 മുതല്‍ 13 ഡിഗ്രി വരെയാണ്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ പകല്‍ സമയത്ത് യുവി ഇൻ‍ഡക്സ് 3 മുതൽ നാലു വരെയാണ്.

Exit mobile version