Site icon Janayugom Online

തൊഴിലുറപ്പ് പദ്ധതി: കേരളത്തിന്റെ ഇടപെടല്‍ ഫലം കണ്ടു , കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തിരുത്തി

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അമ്പത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരള സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകേണ്ടിവന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. മുൻ തീരുമാനം തിരുത്തിയെങ്കിലും, ഒരേ സമയം അമ്പത് പ്രവൃത്തികൾ എന്ന നിബന്ധന ഉചിതമല്ല. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുൾപ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനായി.

വൈവിധ്യവും നൂതനവുമായ ആശയങ്ങൾ പ്രാവർത്തികമാക്കി സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തിൽ ഒരേ സമയം ഇരുപത് പ്രവൃത്തി മാത്രമേ ഏറ്റെടുക്കാവൂ എന്നതായിരുന്നു കേന്ദ്രത്തിന്റെ മുൻ നിർദ്ദേശം. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തഃസത്തക്ക് തന്നെ എതിരായിരുന്നു ഈ നിബന്ധന.

കഴിഞ്ഞ വർഷം പത്തരക്കോടി തൊഴിൽ ദിനങ്ങൾ സാധ്യമാക്കിയ കേരളത്തിന് ഈ വർഷം കേന്ദ്രസർക്കാർ ആറ് കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസം കൊണ്ട് തന്നെ 4,77,44,000 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്റെ 80 ശതമാനമാണ് ഇത്. കഴിഞ്ഞ രണ്ട് വർഷവും 10 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021–22 വർഷം കേരളത്തിൽ തൊഴിൽ കാർഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളിൽ തൊഴിൽ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. ഇതിൽ 5,12,823 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിച്ചു. 2021–22ൽ 10,59,66,005 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

അല്പം ആശ്വാസം: പ്രക്ഷോഭം തുടരുമെന്ന് എഐടിയുസി

തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തിരുത്തിയ തീരുമാനം തൊഴിലാളികള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതാണെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി). എന്നാല്‍ ആവശ്യമായ മസ്റ്റര്‍റോളുകൾ പഞ്ചായത്തുകൾക്ക് ജനറേറ്റ് ചെയ്യുവാൻ അനുമതി നൽകുകയും ആയുധ വാടക പുനസ്ഥാപിക്കുകയും ചെയ്യുക എന്നത് തൊഴിലാളികളുടെ ആവശ്യമാണെന്നും അത് നേടിയെടുക്കുംവരെ സമരം തുടരുമെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ അനിമോന്‍ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Employ­ment Guar­an­tee Scheme
You may also like this video

Exit mobile version