Site icon Janayugom Online

റവന്യു ഭവന്‍ നിര്‍മ്മാണ ഭൂമിയില്‍ കവടിയാര്‍ കൊട്ടാരം വക കയ്യേറ്റം

palace

സംസ്ഥാന റവന്യു വകുപ്പിന്റെ ഭൂമിയില്‍ അനധികൃത കയ്യേറ്റം. വകുപ്പിന്റെ ആസ്ഥാന മന്ദിരമായ റവന്യു ഭവന്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന കവടിയാറിലെ ഭൂമിയിലാണ് കവടിയാര്‍ കൊട്ടാരത്തിന്റെ കയ്യേറ്റം.കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങുന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് കവടിയാര്‍ കൊട്ടാരത്തിന്റെ എസ്റ്റേറ്റാണ്. എസ്റ്റേറ്റിലേക്ക് പോകുവാന്‍ റവന്യു ഭൂമി കയ്യേറി ജെസിബി ഉപയോഗിച്ച് അഞ്ച് മീറ്ററോളം പാത നിര്‍മ്മിച്ചു. ഏക്കര്‍ കണക്കിന് റബര്‍ കൃഷിയുള്ള കൊട്ടാരത്തിന്റെ ഈ എസ്റ്റേറ്റിലേക്ക് പോകുവാന്‍ റവന്യു ഭൂമിയിലെ മതില്‍ പൊളിച്ച് ഗേറ്റ് നിര്‍മ്മിക്കുകയും ചെയ്തു. 

കയ്യേറ്റം ഇന്നലെയാണ് പേരൂര്‍ക്കട വില്ലേജ് ഓഫിസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഗുരുതര നിയമലംഘനം നടത്തിയതിന് കൊട്ടാരം എസ്റ്റേറ്റ് അധികൃതര്‍ക്കെതിരെ വില്ലേജ് ഓഫിസര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കേരള ലാന്റ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരമാണ് കയ്യേറിയ സര്‍ക്കാര്‍ ഭൂമികള്‍ തിരിച്ചുപിടിക്കുന്നത്. അതുകൊണ്ടുതന്നെ അനധികൃത കയ്യേറ്റം ഇന്ന് തന്നെ ഒഴിപ്പിക്കുമെന്നും കൊട്ടാരത്തിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ നിയമലംഘനമാണെന്നും വില്ലേജ് ഓഫിസര്‍ ദര്‍ശന്‍ വിശ്വനാഥ് ജനയുഗത്തോട് പറഞ്ഞു. അനധികൃത നിര്‍മ്മാണത്തിനോടൊപ്പം റവന്യു വകുപ്പിന്റെ ഭൂമിയിലെ വൃക്ഷങ്ങളും മുറിച്ച് മാറ്റിയ നിലയിലാണ്. ഇതും പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കയ്യേറ്റത്തെക്കുറിച്ച് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് അന്വേഷിച്ചതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് തന്നെ അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റും. കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തിലും നടപടി ഉണ്ടാകും. റവന്യു മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. ജനുവരിയിലാണ് റവന്യു ഭവന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

Eng­lish Sum­ma­ry: Encroach­ment by Kavadi­yar palace on con­struc­tion land of Ravanyu Bhavan

You may also like this video

Exit mobile version