Site icon Janayugom Online

തിരുവനന്തപുരം നഗരസഭ ഓഫീസില്‍ ബിജെപി-കോണ്‍ഗ്രസ് അക്രമം

കോര്‍പറേഷനില്‍ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട വ്യാജ കത്തിന്റെ പേരില്‍ ബിജെപി കോണ്‍ഗ്രസ് അക്രമം. ആരോഗ്യവകുപ്പിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ലിസ്റ്റ് തരണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്നാണ് ചില മാധ്യമങ്ങളുടെ ആരോപണം. മേയറുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡിലുള്ള കത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പിയും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധമെന്ന പേരില്‍ തള്ളിക്കയറി അക്രമം അഴിച്ചുവിട്ടു. സമരക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്തുകയും ചെയ്തു.

ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിനിടെ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനെ ആക്രമിച്ചു. ഡെപ്യൂട്ടി മേയര്‍ ഓഫീസിലേക്ക് എത്തുന്നതിനിടെയാണ് തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. അദ്ദേഹത്തെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, പരിശോധനയ്ക്കായി കണ്ണാശുപത്രിയിലേക്ക് മാറ്റി. താന്‍ അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും കത്ത് കിട്ടിയില്ലെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചിട്ടും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെയും പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തില്‍ അക്രമസമരം തുടരുകയായിരുന്നു.

ഇത്തരമൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ലെന്നും ഇത്തരത്തിൽ കത്ത് നൽകുന്ന പതിവ് നിലവിലില്ലെന്നും മേയറുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങൾ കണ്ടെത്താനായി അന്വേഷണം നടന്നുവരികയാണെന്നും ഓഫീസ് വ്യക്തമാക്കി. ആക്ഷേപം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നഗരസഭ തീരുമാനിച്ചു.

Eng­lish Sum­ma­ry: BJP-Con­gress vio­lence in Thiru­vanan­tha­pu­ram Munic­i­pal Cor­po­ra­tion office
You may also like this video

Exit mobile version