Site icon Janayugom Online

വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് മോഹനവാഗ്ദാനങ്ങള്‍; അഞ്ചുവര്‍ഷത്തിനിടെ വിരമിച്ച 21ശതമാനം പേര്‍ക്കും പുതിയ പദവി

വിരമിച്ച ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ വെച്ചുനീട്ടുന്ന പുതിയ പദവികള്‍ ഏറ്റെടുക്കല്‍ വ്യാപകമാകുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സുപ്രീം കോടതിയില്‍ നിന്ന് മാത്രം വിരമിച്ച 21 ശതമാനം ജഡ്ജിമാരും സര്‍ക്കറിന്റെ മറ്റ് പല പദവികളും സ്വീരിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈക്കോടതികളില്‍ നിന്ന് വിരമിക്കുന്ന ജഡ്ജിമാരുടെ കണക്ക് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിരമിച്ച 28 ജഡ്ജിമാരില്‍ ആറുപേര്‍ക്കാണ് ഭരണഘടന സ്ഥാപനങ്ങളുടെയും മറ്റ് സ്വതന്ത്ര സ്ഥാപനങ്ങളുടെയും പദവികളിലേയ്ക്ക് എത്തി. 2018 ജൂലൈ ആറിന് വിരമിച്ച ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അതേ ദിവസം ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചു. 2020 സെപ്റ്റംബര്‍ രണ്ടിന് സുപ്രീം കോടതിയുടെ പടിയിറങ്ങിയ ജസ്റ്റിസ് അരുണ്‍ മിശ്ര അതേദിവസം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി.
2021 ജൂലൈ നാലിന് വിരമിച്ച ജസ്റ്റിസ് അശോക് ഭൂഷണ്‍ നവംബര്‍ എട്ടിന് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ അധ്യക്ഷനായി. 2022 ഒക്ടോബര്‍ 16 ന് വിരമിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഡിസംബര്‍ 22 ന് ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ചെയര്‍മാനായി നിയമിതനായി. 2023 ജനുവരിയില്‍ വിരമിച്ച ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ഫെബ്രുവരി 12 ന് ആന്ധ്രാപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റു. 2019 നവംബര്‍ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗോഗോയ് മാര്‍ച്ച് 19 ന് രാജ്യസഭ എംപിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
വിരമിച്ച ജഡ്ജിമാര്‍ക്ക് സര്‍വീസ് കാലത്തിനുശേഷം മറ്റ് പദവികള്‍ വഹിക്കുന്നതിന് നിയമതടസ്സം രാജ്യത്ത് നിലനില്‍ക്കുന്നില്ല. എന്നാലും പല മുതിര്‍ന്ന ജഡ്ജിമാരും വിരമിക്കലിനുശേഷം സര്‍ക്കാര്‍ വെച്ചുനീട്ടുന്ന പല പദവികളും നിരസിക്കുകയാണ് ചെയ്യാറുള്ളത്. സര്‍വീസ് കാലത്ത് പുലര്‍ത്തിയ നിഷ്പക്ഷ നിലപാടുകളും സ്വതന്ത്രമായ കാഴ്ചപ്പാടുകളും ഉളളവര്‍ മറ്റ് പദവികള്‍ സ്വീകരിക്കുന്നത് വളരെ വിരളമാണ്. എന്നാലും ചിലര്‍ വിരമിക്കല്‍ശേഷം ലഭിക്കുന്ന പദവികള്‍ ബോണസായി കാണറുണ്ട്.
സുപ്രീം കോടതി പോലുള്ള പരമോന്നത നിതിന്യായ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചശേഷം ശിഷ്ടകാലം മറ്റ് പദവികള്‍ വഹിക്കണമോ വേണ്ടയോ എന്നുള്ള ചര്‍ച്ച രാജ്യത്ത് ഏറെ വര്‍ഷങ്ങളായി നടന്നു വരുന്നതിനിടെയാണ് പുതിയ പദവികള്‍ക്ക് പുറകെ മുന്‍ ന്യായാധിപന്മാര്‍ പരക്കം പായുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish summary;Enticing promis­es to retir­ing judges; 21 per­cent who have retired in five years will get new status

you may also like this video;

Exit mobile version