Site icon Janayugom Online

പരിസ്ഥിതി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗ്ലോബല്‍ വിറ്റ്നസ്

ആഗോളതലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായ വേട്ടയാടല്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓരോ 24 മണിക്കൂറിലും ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ വീതം കൊല്ലപ്പെട്ടുവെന്ന് എന്‍ജിഒയായ ഗ്ലോബല്‍ വിറ്റ്നസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച 177 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത്. 60 കൊലപാതകങ്ങൾ നടന്ന കൊളംബിയയാണ് പട്ടികയിൽ ഒന്നാമത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ആമസോൺ മഴക്കാടുകളിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

2012നും 2022 നും ഇടയിൽ കുറഞ്ഞത് 1,910 പരിസ്ഥിതി സംരക്ഷകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മിക്ക കൊലപാതകങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ബ്രസീൽ, മെക്സിക്കോ, ഹോണ്ടുറാസ്, ഫിലിപ്പീൻസ് എന്നിവയാണ് കൊളംബിയ കഴിഞ്ഞാൽ 2022ൽ ഏറ്റവും കൂടുതൽ പരിസ്ഥിതി സംരക്ഷകർ കൊല്ലപ്പെട്ട രാജ്യങ്ങൾ. ജൂലൈയിൽ ബ്രസീലിയൻ ആക്ടിവിസ്റ്റ് ബ്രൂണോ പെരേരയുടെയും പത്രപ്രവർത്തകൻ ഡോം ഫിലിപ്സിന്റെയും കൊലപാതകങ്ങൾ ഉൾപ്പെടെ 88 ശതമാനം മാരക ആക്രമണങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകജനതയുടെ അഞ്ച് ശതമാനം മാത്രം വരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരാണ് കൊല്ലപ്പെടുന്നവരില്‍ 34 ശതമാനവും. 

2021ൽ രേഖപ്പെടുത്തിയ 200 കൊലപാതകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022ലെ കണക്കുകളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയർന്ന നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 11 വർഷമായി പ്രതിവർഷം ഗ്ലോബൽ വിറ്റ്‌നസ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്. 

Eng­lish Summary:Environmental activists are hunt­ed; Glob­al Wit­ness released the report
You may also like this video

Exit mobile version