Site icon Janayugom Online

തുര്‍ക്കിയില്‍ വീണ്ടും എര്‍ദോഗന്‍

തുര്‍ക്കിയില്‍ വീണ്ടും റജബ് ത്വയിബ് എര്‍ദോഗന്‍ പ്രസിഡന്റ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം എര്‍ദോഗന്‍ 52.1 ശതമാനം വോട്ടുകള്‍ നേടി. എതിരാളി കെമാൽ ക്ലിച്ച്ദറോലു47.39 ശതമാനം വോട്ടുകളും നേടി. 600 അംഗ പാര്‍ലമെന്റിലെ 268 സീറ്റുകള്‍ എര്‍ദോഗന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയും 50 സീറ്റുകള്‍ സഖ്യകക്ഷിയായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും നേടിയിരുന്നു. 2013 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡന്റായും തുർക്കിയുടെ അധികാര തലപ്പത്ത് 20 വർഷമായി തുടരുകയാണ് ത്വയിപ് എര്‍ദോഗന്‍. 2028 വരെ എര്‍ദോഗന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരും.

301 ആണ് കേവല ഭൂരിപക്ഷം. കെമാലിന്റെ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി 169 സീറ്റാണ് നേടിയത്. ആദ്യഘട്ടത്തില്‍ പോളിങ് ശതമാനം 88.8 ആയിരുന്നു. 2.5 ദശലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എര്‍ദോഗന്‍ മുന്നിട്ട് നിന്നത്. രാജ്യത്തെ ഒന്നിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് എര്‍ദോഗന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയാണ് കെമാലിന്റെ കരുത്ത്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും രാജ്യത്തെ കരകയറ്റുക എന്നതായിരിക്കും അധികാരത്തിലേറുന്ന ഭരണാധികാരിയുടെ ഏറ്റവും വലിയ വെല്ലുവിളി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിലെ എട്ട് ദശലക്ഷം ആളുകളുടെ വോട്ടിലാണ് എല്ലാ പാര്‍ട്ടികളും ഉറ്റുനോക്കുന്നത്. കള്ളവോട്ട് നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിച്ചിരുന്നു. വ്യത്യസ്തമായ പ്രസിഡന്‍ഷ്യല്‍ ഭരണമായിരിക്കും വിജയിച്ചാല്‍ നടപ്പിലാക്കുക എന്നതായിരുന്നു കെമാലിന്റെ വാഗ്ദാനം.

കൊട്ടാരങ്ങളില്‍ ജീവിക്കാന്‍ എനിക്ക് താത്പര്യമില്ല, ഞാന്‍ നിങ്ങളെപ്പോലെ തന്നെ സാധാരണക്കാനായി ജീവിക്കുമെന്നാണ് കെമാൽ കിലിച്ച്ദറോലു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നത്. 2014ല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതൽ അങ്കാറയിലെ കൊട്ടാരത്തിലായിരുന്നു എർദോഗന്റെ താമസം. അട്ടിമറി ഭരണകൂടങ്ങളുടെ യുഗം അവസാനിക്കാന്‍ പോകുകയാണെന്നും കെ­മാല്‍ ക്ലിച്ച്ദറോലു ഇതിനിടെ പറഞ്ഞിരുന്നു. സ്വേച്ഛാധിപത്യ ഭരണവുമായാണ് എര്‍ദോഗൻ ഭരണത്തെ അദ്ദേഹം താരതമ്യപ്പെടുത്തിയത്.

Eng­lish Sam­mury: Erdo­gan wins Turk­ish election

Exit mobile version