Site icon Janayugom Online

എറണാകുളത്ത് വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി; ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി

മഴ കനത്തതോടെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതില്‍ കാലടിയിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പായ 5.50 മീ പിന്നിട്ടു. 6.395 ആണ് കാലടയിലിലെ ഇപ്പോഴത്തെ ജലനിരപ്പ്.

കോതമംഗലത്ത് ആലുവ — മൂന്നാര്‍ റോഡില്‍ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് വെള്ളം ഉയര്‍ന്നത്. കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി. ഇന്നലെ കാണാതായ ഉരുളന്‍ തണ്ണി സ്വദേശി പൗലോസിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ചാലക്കുടി മേലൂരിലെ എരുമപ്പാടം കോളനിയിലെ 50ലേറെ വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് നടപടി. കോട്ടയത്ത് മഴ ഇടവിട്ട് പെയ്യുകയാണ്. പാലാ ടൗണില്‍ വെള്ളം കയറി . പാലായില്‍ റോഡുകളില്‍ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ പെയ്തു. തീക്കോയിയില്‍ രാത്രി ഉരുള്‍ പൊട്ടി. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ ആണ്.

കനത്ത മഴയില്‍ പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്തതോടെ അപ്പര്‍ കുട്ടനാട് മേഖലായിലെ തലവടിയില്‍ വെള്ളം കയറി തുടങ്ങി. താഴ്ന്ന പ്രദേശത്തെ ഗ്രാമീണ റോഡുകളും വീടുകളുടെ പരിസരങ്ങളും വെള്ളത്തിലാണ്.

Eng­lish sum­ma­ry; Ernaku­lam flood­ed in var­i­ous parts; The Alu­va Shi­va Tem­ple was com­plete­ly submerged

You may also like this video;

Exit mobile version