ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) പ്രകാരം, യൂറോപ്പിൽ നിന്നുള്ള 96.6% ഉല്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് നിരവധി ഉല്പന്നങ്ങൾക്കുള്ള വില കുറയ്ക്കാൻ സാധ്യതയുണ്ട്.
കാറുകളുടെ മേലുള്ള തീരുവ 110%-ൽ നിന്ന് ഘട്ടം ഘട്ടമായി 10% വരെയായി കുറയ്ക്കും. പ്രതിവർഷം 2,50,000 വാഹനങ്ങൾ എന്ന ക്വാട്ടയ്ക്ക് കീഴിലായിരിക്കും ഈ ഇളവ് ലഭിക്കുക. കൂടാതെ, വാഹന ഘടകഭാഗങ്ങളുടെ മേലുള്ള നികുതി 5 മുതൽ 10 വർഷത്തിനുള്ളിൽ പൂർണ്ണമായും ഒഴിവാക്കും. കരാർ പ്രകാരം യന്ത്രസാമഗ്രികൾക്കുമേൽ നിലവിലുള്ള 44% വരെയുള്ള ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കും. 22% വരെയുള്ള നികുതി മിക്കവാറും എല്ലാ രാസ ഉല്പന്നങ്ങൾക്കും ഇല്ലാതാകും. ഔഷധ ഉല്പന്നങ്ങളുടെ മേലുള്ള 11% നികുതി ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കും.
വിമാനങ്ങളും അതുമായി ബന്ധപ്പെട്ട വിഭാഗത്തിലെയും മിക്കവാറും എല്ലാ ഉല്പന്നങ്ങളുടെയും നികുതി 0% ആയി കുറക്കും. മിക്കവാറും എല്ലാ പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്കും പൂജ്യം % നികുതിയായിരിക്കും. ഇവയ്ക്ക് പുറമെ, 90% മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങളുടെയും തീരുവ ഒഴിവാക്കും. രത്നങ്ങളും ലോഹങ്ങളും നികുതി ഇളവിൽ ഭാഗമാകും. 20% ഉല്പന്നങ്ങളുടെ നികുതി പൂർണ്ണമായും ഒഴിവാക്കുകയും 36% ഉല്പന്നങ്ങൾക്ക് കുറഞ്ഞ നികുതി നിശ്ചയിക്കുകയും ചെയ്തു. ഇരുമ്പിനും സ്റ്റീലിനും 22% വരെയുണ്ടായിരുന്ന നികുതിയിൽ ഗണ്യമായ കുറവ് വരുത്തി.
യൂറോപ്യൻ വൈനുകളുടെയും സ്പിരിറ്റുകളുടെയും ഇറക്കുമതി ചുങ്കം ഗണ്യമായി കുറയും. നിലവിലെ 150% ചുങ്കം കരാർ പ്രാബല്യത്തിൽ വരുമ്പോൾ 75% ആയും, ഏതാനും വർഷങ്ങൾക്കുള്ളിൽ 20%–30% വരെയായും കുറയും. സ്വിസ് ചോക്ലേറ്റുകൾ, ബിസ്ക്കറ്റുകൾ, മറ്റ് പലഹാരങ്ങൾ എന്നിവയുടെ ഇറക്കുമതി നികുതി 10 വർഷത്തിനുള്ളിൽ പൂർണ്ണമായും ഒഴിവാക്കും. നിലവിൽ ഇത്തരം ഉല്പന്നങ്ങൾക്ക് 30% നികുതിയാണുള്ളത്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള ആഡംബര വാച്ചുകൾക്കും ക്ലോക്കുകൾക്കും വില കുറയും. ഇവയുടെ നികുതിയും ഘട്ടംഘട്ടമായി പൂജ്യത്തിലേക്ക് എത്തിക്കും. ഒലിവ് ഓയിൽ, അവോക്കാഡോ, ആപ്രിക്കോട്ട്, കോഫി ക്യാപ്സ്യൂളുകൾ, കടൽ വിഭവങ്ങൾ (പ്രത്യേകിച്ച് നോർവീജിയൻ സാൽമൺ) എന്നിവയുടെ വില കുറയും. ഒലിവ് ഓയിലിന്റെ 45% നികുതി 5 വർഷത്തിനുള്ളിൽ ഇല്ലാതാകും.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് വർഷം തോറും ഏകദേശം 4 ബില്യൺ യൂറോയുടെ ലാഭം ഈ കരാറിലൂടെ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. നികുതി കുറയുന്നതോടെ യൂറോപ്യൻ ഉല്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് മത്സരിക്കാൻ സാധിക്കും. ഇത് അവരുടെ വില്പനയും ലാഭവും വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ഈ കരാർ വഴി യൂറോപ്യൻ കമ്പനികൾക്ക് ലാഭം ലഭിക്കുന്നതോടൊപ്പം, ഇന്ത്യയിലേക്ക് നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും കുറഞ്ഞ വിലയ്ക്ക് എത്തുകയും അത് ഇന്ത്യയുടെ വ്യവസായ മേഖലയ്ക്ക് ഉണർവ് നൽകുകയും ചെയ്യും.
ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് യൂറോപ്യന്‍ വിപണികളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും, ഇത് ജനറിക്‌സുകളുടെയും വാക്‌സിനുകളുടെയും കയറ്റുമതി വര്‍ധിപ്പിക്കും. ഡിജിറ്റല്‍ വ്യാപാരം, ഹരിത സാങ്കേതികവിദ്യകള്‍, നവീകരണ ആവാസവ്യവസ്ഥകള്‍ എന്നിവയിലെ സഹകരണം ഇന്ത്യയുടെ ആധുനികവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുമെന്നും വിലയിരുത്തപ്പെടുന്നു.
യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാര്‍ ; കാറുകൾക്കും ചോക്ലേറ്റുകള്‍ക്കും വിലകുറയും

