Site icon Janayugom Online

ഞാന്‍ മരിച്ചാലും സമരം മുന്നോട്ട് പോകണം; കര്‍ഷക സമരത്തിനിടെ നിരാഹാരം അനുഷ്ടിക്കുന്ന വയോധിക കര്‍ഷകന്റെ സന്ദേശം

കർഷകരുടെ വിവിധ ആവശ്യങ്ങൾക്കായി ഭാരതി കിസാൻ യൂണിയൻ (ഏക്ത സിദ്ധുപൂർ) പ്രസിഡന്റ് ജഗ്ജിത് സിംഗ് ദല്ലേവാൾ നടത്തുന്ന നിരാഹാര സമരം ബുധനാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു.ദേശീയ പാത പദ്ധതികൾക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം വർധിപ്പിക്കുക, പ്രതികൂല കാലാവസ്ഥയും കീടങ്ങളുടെ ആക്രമണവും മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും കുറ്റിക്കാടുകൾ കത്തിച്ചതിന് ചുമത്തിയ കനത്ത പിഴ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ദല്ലേവാൾ ശനിയാഴ്ച പഞ്ചാബിലെ ഫരീദ്കോട്ടിൽ ഉപവാസ സമരം ആരംഭിച്ചത്.

“ഞാൻ മരിച്ചാലും കർഷക സഹപ്രവർത്തകരോട് അവരുടെ പ്രതിഷേധം സമാധാനപരമായ രീതിയിൽ നടത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു”-ബുധനാഴ്ച ഫരീദ്കോട്ടിലെ പ്രതിഷേധ സ്ഥലത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച ദല്ലേവാൾ പറഞ്ഞു.
ശരീരഭാരം കുറയുന്നതും രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും രക്തത്തിലെ പഞ്ചസാരയുടെ അളവും ഇപ്പോൾ തന്റെ മനസ്സിനെ തളർത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

“ഞാൻ ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. അംഗീകരിച്ച ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയും റെഡ് എൻട്രികൾ പിൻവലിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.

ദല്ലേവാളിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ മെഡിക്കൽ സംഘം ഫരീദ്കോട്ടിലെ പ്രതിഷേധ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നിരാഹാരം അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ദല്ലേവാളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കർഷകർക്കെതിരായ പരാമർശത്തിന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അവരോട് മാപ്പ് പറയണമെന്നും ദല്ലേവാൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിൽ ഇടയ്ക്കിടെ റോഡ് ഉപരോധിച്ചതിന് കർഷക യൂണിയനുകളെ കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

തങ്ങളുടെ കുത്തിയിരിപ്പ് സമരം തെറ്റാണെങ്കിൽ എന്തിനാണ് ആം ആദ്മി നേതാക്കൾ ഡൽഹി അതിർത്തിയിലെ കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് തിരിച്ചടിച്ച് ദല്ലേവാൾ പറഞ്ഞിരുന്നു. കർഷകരുടെ സമരം ബുധനാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു.
പഞ്ചാബിലെ അമൃത്‌സർ, മാൻസ, പട്യാല, ഫരീദ്‌കോട്ട്, ബട്ടീന്‍ഡ എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് ബികെയു (ഏക്ത സിദ്ധുപൂർ) ആണ്.കർഷക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ബിജെപി ചെയ്തതുപോലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തിച്ചുവെന്ന് ദല്ലേവാൾ നേരത്തെ ആരോപിച്ചിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകൾക്ക് പുറത്ത് കർഷകർ നടത്തിയ സമരത്തിന് സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് കർഷകർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്താൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. ഫരീദ്‌കോട്ട്, അമൃത്‌സർ, പട്യാല, മാൻസ, ബതിന്‌ഡ ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ കർഷക സംഘടനകൾ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. 

Eng­lish Sum­ma­ry: Even if I die, the strug­gle must go on; A mes­sage from an elder­ly farmer on hunger strike dur­ing the farm­ers’ strike

You may also like this video

Exit mobile version