Site icon Janayugom Online

ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കുന്നത് ലിംഗപരമായ വിവേചനമെന്നും, കേരളത്തിലെ ബിജെപി വന്‍ പരാജയമെന്നും മുന്‍ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ്

സുപ്രീംകോടതി വിധിക്കെതിരായി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സമരങ്ങള്‍ ഏറ്റവും വലിയ തെറ്റായി പോയെന്ന് ആര്‍എസ്എസ് മുന്‍ബൗദ്ധിക് പ്രമുഖും,കേസരി വാരികയുടെ മുന്‍ചീഫ്എഡിറ്ററുമായ ടി ആര്‍ സോമശേഖരന്‍ അഭിപ്രായപ്പെട്ടു.

കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാം വന്‍പരാജയമാണെന്നും, കേരളത്തില്‍ ബിജെപി രക്ഷപെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷട്രീയമോ,ജനങ്ങളുടെ പ്രശ്നങ്ങളോ അറിയാത്തവരാണ് കേരളത്തിലെ ബിജെപിയെ നയിക്കുന്നതെന്നും സോമശേഖരന്‍ അഭിപ്രായപ്പെട്ടു. ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ബിജെപിയുടെ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്.

ഇവരുടെ പ്രവര്‍ത്തന ശൈലിയില്‍ ഭൂരിഭാഗം ബിജെപി ‑സംഘപരിവാര്‍ പ്രവര്‍ത്തകരും നിരാശയിലാണ്. കേരളം പിടിക്കാന്‍ പോകുന്നു എന്ന് പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ള ബിജെപിയല്ല കെജെപിയാണെന്നും മുന്‍ ആര്‍എസ്എസ് നേതാവ് പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടിയല്ല, കേരള ജനതാ പാര്‍ട്ടിയാണ്. സംഘപ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ഇങ്ങനെയാണ് കേരളത്തിലെ പാര്‍ട്ടിയെ വിശേഷിപ്പിക്കാറുള്ളത്.

പ്രസ്ഥാനത്തിന്റെ സംസ്‌കാരമോ മനോഭാവമോ ഇല്ലാത്തവരാണ് കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.രാഷ്ട്രീയമായല്ല കേരളത്തിലെ നേതാക്കള്‍ ചിന്തിക്കുന്നത്. അതിനാലാണ് ശബരിമലയില്‍ സ്ത്രീകളെ തല്ലാനും കല്ലെറിയാനും പോയത്. ബിജെപി ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു സുപ്രീംകോടതി വിധിക്കെതിരായ ശബരിമലയിലെ കലാപം.

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കുന്നത് ലിംഗപരമായ വിവേചനമാണെന്നും സോമശേഖരന്‍ പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലാണ് കേരളത്തിലെ ബിജെപിയുടെ പ്രവര്‍ത്തനം. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാത്തവരാണ് കേരളത്തില്‍ നേതൃസ്ഥാനത്തുള്ളത്. സംസ്‌കാരശൂന്യരും സംഘവിരുദ്ധരുമായവരെ പിടിച്ചാണ് പാര്‍ട്ടിയുടെ വക്താവാക്കുന്നത്. പള്ളികളോ അരമനകളോ സന്ദര്‍ശിച്ചത് കൊണ്ട് പാര്‍ട്ടിവളരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:
Ex-RSS leader Boud­hik Pra­mukh says ban­ning wom­en’s entry to Sabari­mala is gen­der dis­crim­i­na­tion and BJP’s big fail­ure in Kerala

You may also like this video:

Exit mobile version