Site icon Janayugom Online

മൂന്നര കോടി തട്ടിയെടുത്ത ആർഎസ്‌എസ്‌ മുൻ സഹസർ കാര്യവാഹ്‌ അറസ്റ്റില്‍

rss

മൂന്നര കോടിരൂപ തട്ടിയെടുത്ത കേസിൽ ആർഎസ്‌എസ്‌ മുൻ സഹസർ കാര്യവാഹ്‌ കെ സി കണ്ണൻ അറസ്‌റ്റില്‍. ബംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്‌ടറിയുടെ ഉപകരണങ്ങൾ പൊളിച്ചുവിൽക്കുന്നതിന്റെ മറവിൽ പണം തട്ടിയ കേസിലാണ്‌ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത്‌ വീട്ടിൽ കെ സി കണ്ണനും (60), ഭാര്യ ജീജാ ബായ്‌ (48) യും അറസ്‌റ്റിലായത്‌.
ദേശീയ ജോയിന്റ്‌ ജനറൽ സെക്രട്ടറിക്ക്‌ തുല്യമായ ആർഎസ്‌എസിന്റെ അഖിലേന്ത്യ നേതൃത്വത്തിലെ മൂന്നാം സ്ഥാനമായ സഹസർ കാര്യവാഹ് പദവി 2014 ലാണ്‌ കണ്ണൻ ഒഴിയുന്നത്.

വിവാഹം കഴിഞ്ഞതോടെ പദവി ഒഴിയുകയും കറി പൗഡർ ബിസിനസിലേക്ക്‌ ഭാര്യാ കുടുംബത്തിനൊപ്പം തിരിയുകയുമായിരുന്നു. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന എൻഎസ്‌സിഎൽ മൾട്ടി നാഷണൽ കമ്പനിയുടെ ഉടമയും എബിവിപി മുൻ ദേശീയ നേതാവുമായ ആന്ധ്രപ്രദേശ്‌ കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്‌ തന്റെ കമ്പനി പൂട്ടിയപ്പോൾ സ്‌ക്രാപ്‌ വിറ്റഴിച്ചു തരാമെന്നുപറഞ്ഞ്‌ പാർടി ബന്ധം ഉപയോഗിച്ച് സ്കാപ്പ് ബിസിനസിലേക്ക് കണ്ണനെ തിരിച്ചു വിട്ടത്.
പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ട കണ്ണന്‍ ഈ കരാർ കോപ്പി കാണിച്ച്‌ സ്‌ക്രാപ്പ്‌ തരാമെന്ന്‌ പറഞ്ഞ്‌ ബംഗ്ളൂരു സ്വദേശി മധുസൂദന റെഡ്ഡിയിൽ നിന്ന്‌ അഡ്വാൻസായി മൂന്നരക്കോടി രൂപ 2022‑ല്‍ വാങ്ങി.
എന്നാൽ മാസങ്ങള്‍ പിന്നിട്ടിട്ടും സ്‌ക്രാപ്‌ നൽകുകയോ പണം മടക്കി കൊടുക്കുകയോ ചെയ്‌തില്ല. തുടർന്ന്‌ മധുസൂദന റെഡ്ഡി 2023 സെപ്‌തംബർ 30ന്‌ പട്ടാമ്പി പൊലീസിൽ പരാതി നൽകി. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയോടെ പൊലീസ് സംഘം വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തി റിമാന്റു ചെയ്തത്.

പ്രഭാകർ റാവുവുമായി ഏർപ്പെട്ട എഗ്രിമെന്റ്‌ കാണിച്ച്‌ മറ്റ് പലരിൽ നിന്നും ഇവർ പണം തട്ടിയെടുത്തതായാണ്‌ ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഡിവൈഎസ്‌പി അബ്‌ദുൾ സലാം, എസ്‌ഐമാരായ മനോജ്‌കുമാർ, ബെസഡിക്‌ട്‌, ശിലൻ, പ്രകാശൻ, അജിത്‌ കുമാർ, മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌. 

Eng­lish Sum­ma­ry: Ex-RSS Sahasar Karyawah arrest­ed for embez­zling 3.5 crores

You may also like this video

Exit mobile version