Site iconSite icon Janayugom Online

പരീക്ഷാ ക്രമക്കേട്: തിരിച്ചറിയല്‍ സംവിധാനം കര്‍ശനമാക്കാന്‍ യുപിഎസ്‌സി

മത്സര പരീക്ഷകളില്‍ രാജ്യവ്യാപകമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും തുടര്‍ക്കഥയായി മാറിയ സാഹചര്യത്തില്‍ തിരിച്ചറിയല്‍ സംവിധാനം കര്‍ശനമാക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി). സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വിധം ക്രമക്കേടും അഴിമതിയും വ്യാപകമായതോടെയാണ് ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ സംവിധാനം കര്‍ക്കശമാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. മധ്യപ്രദേശിലെ വ്യാപം മുതല്‍ യുപി, രാജസ്ഥാന്‍ ഗുജറാത്ത് തുടങ്ങിയ ബിജെപി സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരീക്ഷാ ക്രമക്കേടില്‍ ആരംഭിച്ച് നീറ്റ്-യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വരെ എത്തിനില്‍ക്കുന്ന അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി മുഖം തിരിച്ചറിയല്‍, ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍, വിരലടയാള ശേഖരണം എന്നിവ ഏര്‍പ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സാങ്കേതിക വിദ്യ ഏര്‍പ്പെടുത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ യുപിഎസ്‌സി ആരംഭിച്ചു. 

അടുത്തിടെ മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍ വിവാദവും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ച് ക്രമക്കേട് തടയാനാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആധുനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടിക്രമം ആരംഭിച്ചതായി കമ്മിഷനിലെ മുതിര്‍ന്ന അംഗം പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുതല്‍ പരീക്ഷ അവസാനിക്കുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും നവീകരിക്കും. അഡ്മിറ്റ് കാര്‍ഡ് ക്യൂ ആര്‍ കോഡ് വഴി പരിശോധിച്ച ശേഷമാകും ഹാളിനുള്ളില്‍ പ്രവേശിപ്പിക്കുക. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ ഭാഗമായി ഹാളിലും പരിസര പ്രദേശത്തും വീഡിയോ-സിസിടിവി റെക്കോഡിങ് നടത്താനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഈമാസം 16 നാണ് കമ്മിഷന്‍ ഇതിനുള്ള ‍ടെന്‍ഡര്‍ നടപടിക്ക് തുടക്കം കുറിച്ചത്. വ്യാജരേഖ ചമച്ചും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും ട്രെയിനി ഐഎഎസ് ഓഫിസര്‍ പുജ ഖേദ്കര്‍ വരുത്തിവച്ച വിവാദം യുപിഎസ്‌സിയുടെ യശസിന് കളങ്കമേര്‍പ്പെടുത്തിയ സാഹചര്യവും നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ കമ്മിഷനെ നിര്‍ബന്ധിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയിലും മറ്റ് യുപിഎസ്‌സി പരീക്ഷകളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ തള്ളിക്കയറ്റം അടുത്തിടെ വിവാദമുയര്‍ത്തിയിരുന്നു.

Eng­lish sum­ma­ry ; Exam mal­prac­tice: UPSC to tight­en recog­ni­tion system

You may also like this video

Exit mobile version