നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി പരീക്ഷാ രീതിയിലെ മാറ്റം അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിൽ. ഈ വര്‍ഷം പരീക്ഷാ രീതി മാറ്റാനുള്ള തീരുമാനത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
വിദ്യാര്‍ത്ഥികളുടെ താല്പര്യം കണക്കിലെടുത്താണ് മാറ്റമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാടു രേഖപ്പെടുത്തിയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി. പരീക്ഷാ രീതിയില്‍ വരുത്തുന്ന മാറ്റത്തിനെതിരേ കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
മെഡിക്കല്‍ പ്രഫഷനും വിദ്യാഭ്യാസവും ബിസിനസ് ആയി മാറിയിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു.
പുതിയ മാറ്റത്തിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസ നിയന്ത്രണവും കച്ചവടമാവുകയാണ്. ഇതു രാജ്യത്തിന്റെ ദുരന്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിക്കാനാണോ അവസാന നിമിഷം മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് കോടതി ആരാഞ്ഞു.
ജൂലൈ 23നാണ് നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി പരീക്ഷയ്ക്കു വിജ്ഞാപനംഇറക്കിയത്. നവംബര്‍ 13നും 14ലും ആയി പരീക്ഷ നടക്കാനിരിക്കെ സിലബസ് മാറ്റുന്നതു ചോദ്യം ചെയ്ത് 41 പിജി ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്.
English Summary : examination pattern change in neet exam from next academic year onwards