Site icon Janayugom Online

ഇരകളെ വലവീശാന്‍ കൊള്ളപ്പലിശക്കാര്‍; വട്ടിപ്പലിശക്കാർ ഉന്നം വയ്ക്കുന്നത് സ്ത്രീകളെ

ജില്ലയിൽ കൊള്ളപ്പലിശ സംഘങ്ങൾ വീണ്ടും തലപൊക്കുന്നു. നഗര — ഗ്രാമ വ്യത്യാസം ഇല്ലാതെയാണ് ഇത്തരം സംഘങ്ങൾ വീണ്ടും രംഗ പ്രവേശനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് അനധികൃതമായിട്ടുള്ള ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച പൊലീസ് വട്ടിപ്പലിശക്കാരെ നിയന്ത്രിക്കാൻ അടിയന്തരമായി രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലോൺ ആപ്പുകൾക്ക് നിയന്ത്രണം വന്നതോടെ ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ വട്ടിപ്പലിശക്കാർ.
കോളനി പ്രദേശങ്ങൾ, വീട്ടമ്മമാർ, ഇടത്തരം കുടുംബക്കാർ, കച്ചവട സ്ഥാപന നടത്തിപ്പുകാർ എന്നിങ്ങനെയുള്ളവരിലൂടെയാണ് പലിശ സംഘങ്ങൾ പ്രധാനമായും കച്ചവടം വിപുലീകരിക്കുന്നത്.

ഇടുക്കി ജില്ലയിലുള്ളവരും കൂടാതെ തമിഴ്‍നാട് ഉൾപ്പെടെ മറ്റ് സമീപ ജില്ലകളിൽ നിന്നുള്ളവരും ഇത്തരത്തിലുള്ള കച്ചവടവുമായി നാട്ടിലാകമാനം വല വിരിച്ചിട്ടുണ്ട്. ദിവസപ്പിരിവ്, ആഴ്ച്ചപ്പിരിവ്, മാസപ്പിരിവ് എന്നിങ്ങനെ പല രീതിയിലാണ് ഇടപാടുകൾ. സാമ്പത്തീക പ്രതിസന്ധിയെ തുടർന്ന് അത്യാവശ്യഘട്ടങ്ങളിൽ മറ്റ് മാർഗങ്ങൾ ഇല്ലാതാവുന്നതോടെയാണ് ജനങ്ങൾ ഇവരെ സമീപിക്കുന്നത്. ഒരിക്കൽ ഇത്തരം സംഘങ്ങൾക്ക് പിടുത്തം കോടുത്താൽ പിന്നീട് പിന്തിരിയാൻ കഴിയില്ല. പണം ആവശ്യമുള്ളവരെ കണ്ടെത്താൻ ചില സംഘങ്ങൾക്ക് ഫീൽഡ് സ്റ്റാഫുകളുമുണ്ട്. പണം തിരിച്ചടവിന് ഒരിക്കലെങ്കിലും കഴിയാതെ വന്നാൽ ഫോൺവിളിയും ഭീഷണിയുമായി സംഘം രംഗത്ത് എത്തുന്നതോടെയാവും കാര്യങ്ങൽ കലങ്ങി മറിയുക.
ചില സംഭവങ്ങൾ പൊലീസ് കേസ് ആകാറുണ്ടെങ്കിലും മിക്കതും ഭയം മൂലം ആരും പുറത്ത് പറയുന്നുമില്ല. നോട്ടീസ് ഇറക്കിയും പോസ്റ്റർ പതിച്ചുമാണ് ഇവരിൽ ചില സംഘങ്ങൾ ആളുകളെ ചേർക്കുന്നത്. കുറഞ്ഞ പലിശയാണെന്ന് തുടക്കത്തിൽ പറയുമെങ്കിലും പിഴപ്പലിശ, കൂട്ട്പലിശ എന്നൊക്കെ പറഞ്ഞ് കൂടുതൽ പണം ഈടാക്കുന്ന സംഭവങ്ങളുമുണ്ട്. 

വട്ടിപ്പലിശക്കാർ ഉന്നം വയ്ക്കുന്നത് സ്ത്രീകളെ

ഭൂരിഭാഗം വട്ടിപ്പലിശക്കാരും പണമിടപാട് നടത്തുന്നത് സ്ത്രീകളെ കെണിയിലാക്കിയാണ്. സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുവാനും കച്ചവടം വർധിപ്പിക്കാനും സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകാരെ ആകർഷിക്കുന്നത്. ഓരോ ഏരിയകൾ കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി തിരിച്ചും കച്ചവടമുണ്ട്. ഗ്രൂപ്പിലുള്ള ആരുടെയെങ്കിലും ഒരാളുടെ വീട് കളക്ഷൻ സെന്ററായി പ്രവർത്തിപ്പിച്ചും ഇടപാടുകൾ ജോറാക്കും. 

കച്ചവടക്കാരും ഇരകൾ

നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ വ്യാപാരികളും ഇവരുടെ ഇരകളാണ്. ബാങ്കിന്റെ നൂലാമാലകൾ ഇല്ലാതെ എളുപ്പത്തിൽ പണം ലഭിക്കും എന്നതിനാലാണ് കച്ചവടക്കാർ ഇവരെ കൂടുതൽ ആശ്രയിക്കാന്‍ കാരണം. രാവിലെ കൊടുത്ത പണം കൊള്ളപ്പലിശക്ക് വൈകിട്ട് തിരികെ വാങ്ങിക്കുന്ന സംഘങ്ങളും പലസ്ഥലങ്ങളിലും സജീവമാണെങ്കിലും ഇവര്‍ വിലസുകയാണ്.
പല തന്ത്രങ്ങള്‍ മെനഞ്ഞും കച്ചവടക്കാരെ ഇവർ വലയിലാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ തുക നല്‍കുന്നത് സംബന്ധിച്ച് വ്യാപാരികളും പലിശക്കാരും തമ്മില്‍ വാക്കേറ്റങ്ങളും പതിവാണ്.

Eng­lish Sum­ma­ry: Extor­tion­ists to lure victims

You may also like this video

Exit mobile version