അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രനേട്ടം കൈവരിച്ച കേരളത്തെ പ്രകീർത്തിച്ച് കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട്. ഗ്രാമീണ വികസനത്തിലും സാമൂഹിക വളർച്ചയിലും കേരളം കൈവരിച്ച മുന്നേറ്റം സമാനതകളില്ലാത്തതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
2021ൽ അധികാരമേറ്റ എൽഡിഎഫ് സർക്കാരിന്റെ പ്രഥമ തീരുമാനമായിരുന്നു കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക എന്നത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ കണ്ടെത്തിയ 64,006 കുടുംബങ്ങളെയാണ് പദ്ധതിയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 2025ലെ കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏക ഭൂപ്രദേശമായി ഇതോടെ കേരളം മാറി.

