Site icon Janayugom Online

സിനിമകളിലൂടെ തെറ്റായ ചരിത്രം; പ്രചരണവുമായി സംഘ്പരിവാർ, കേരളത്തെ പരിഹസിക്കാന്‍ ദി കേരള സ്റ്റോറി

ചരിത്രത്തെ വക്രീകരിച്ചും തങ്ങൾക്കനുകൂലമായി വളച്ചൊടിച്ചും സിനിമയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി സംഘ്പരിവാർ. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര മേഖലയെ ഉപയോഗപ്പെടുത്തി ആളുകളെ സ്വാധീനിക്കാനുള്ള നീക്കങ്ങളാണ് ബിജെപി-ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഉറി, പിഎം നരേന്ദ്ര മോഡി, കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ സംഘ്പരിവാർ അജണ്ടകൾ നിറച്ച ഇരുപതോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഡോക്ടർ ഹെഡ്ഗേവാർ, മേ ദീൻ ദയാൽ ഹും, സ്വതന്ത്ര വീർ സവർക്കർ, മേം അടൽ ഹും, ഭഗ്‍വ ധ്വജ് ഉൾപ്പെടെ വലിയ ബജറ്റിലുള്ള ചിത്രങ്ങളാണ് പുറത്തിറങ്ങാൻ പോകുന്നത്. ആർഎസ്എസ് ചരിത്രവും സംഘപരിവാർ സൈദ്ധാന്തികരുടെയും നേതാക്കളുടെയും ജീവിതങ്ങളുമെല്ലാമാണ് ചിത്രങ്ങളിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പങ്കില്ലാത്ത ആർഎസ്എസ് വ്യാജമായ ചരിത്ര നിർമ്മിതിയാണ് ഇത്തരം ചിത്രങ്ങളിലൂടെ സാധ്യമാക്കാൻ ഒരുങ്ങുന്നത്. ഹിറ്റ്ലർ ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ പാതയിലൂടെയാണ് ഇന്ത്യൻ ഫാസിസ്റ്റ് ഭരണകൂടവും മുന്നോട്ട് പോകുന്നത്. സിനിമാ മേഖലയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളെയും സംവിധായകരെയും അണിയറ പ്രവർത്തകരെയുമാണ് ഇത്തരം സിനിമകൾക്കായി നിയോഗിക്കുന്നത്. പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്രപ്രസാദ് ആണ് ആർഎസ്എസിന്റെ ചരിത്രം പറയുന്ന ഭഗ്‍വ ധ്വജ് എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എന്നതും ശ്രദ്ധേയമാണ്. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്തെത്തിയപ്പോഴാണ് സംഘടന എന്താണെന്ന് ആദ്യമായി മനസിലാക്കിയതെന്നും ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് മനസിലാക്കാതിരുന്നതിൽ തനിക്ക് ഒരുപാട് പശ്ചാത്താപം തോന്നിയെന്നുമായിരുന്നു വിജയേന്ദ്രപ്രസാദിന്റെ പ്രതികരണം.

വിജയേന്ദ്രപ്രസാദിന്റെ രചനയിൽ രാജമൗലി ഒരുക്കിയ ബാഹുബലി, ആർആർആർ ഉൾപ്പെടെയുള്ള ചിത്രങ്ങളും പരോക്ഷമായി സംഘപരിവാറിന് രാജ്യത്ത് വളക്കൂറൊരുക്കുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു. സവർക്കറുടെ ജീവിത കഥയാണ് മഹേഷ് വി മഞ്ജരേക്കർ സംവിധാനം ചെയ്ത സ്വതന്ത്ര വീര സവർക്കർ എന്ന ചിത്രത്തിന്റെ പ്രമേയം. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തിൽ ഉയർത്തിക്കാട്ടുന്നതാവും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു സവർക്കറെന്നും ഇവർ പറയുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതമാണ് ‘മേം അടൽ ഹും’ എന്ന സിനിമയിലൂടെ പറയുന്നത്. കവി, രാഷ്ട്രതന്ത്രജ്ഞൻ, നേതാവ്, മനുഷ്യസ്നേഹി എന്നിങ്ങനെ ബഹുമുഖമുള്ള വാജ്പേയിയെ ആണ് വെള്ളിത്തിരയിൽ ഒരുക്കുകയെന്ന് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

സ്വാതന്ത്ര്യ സമരത്തിലെ ആവേശോജ്ജ്വല സഹയാത്രികനായിരുന്നു ഹെഡ്ഗേവാർ എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഡോക്ടർ ഹെഡ്ഗേവാർ എന്ന സിനിമ ഒരുക്കുന്നത്. സംഘപരിവാർ അജണ്ടകൾ കുത്തിനിറച്ച ദ കശ്മീർ ഫയൽസ് എന്ന സിനിമ അടക്കം ഇത്തരത്തിൽ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങളെല്ലാം ദയനീയ പരാജയങ്ങളായിരുന്നു. ദ കശ്മീർ ഫയൽസിനെ ഒരു വൃത്തികെട്ട പ്രചരണ ചിത്രമെന്നായിരുന്നു ഐഎഫ്എഫ്ഐ ജൂറി തലവൻ നദാവ് ലാപ്പിഡ് വിശേഷിപ്പിച്ചത്. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ വിവേക് അഗ്നിഹോത്രിയുടെ ഈ ചിത്രം വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ശക്തമായ വിമർശനം ഉയർന്നിരുന്നു. ചിത്രത്തിനെതിരെ കശ്മീരി പണ്ഡിറ്റുകൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മുസ്ലിം വിരുദ്ധത കുത്തിനിറച്ചും കേരളത്തെ അവഹേളിച്ചും കൊണ്ടുള്ള ദി കേരള സ്റ്റോറി എന്ന ചിത്രവും ഒരുങ്ങുന്നത്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകൾ ഐഎസിൽ ചേർന്നുവെന്നത് ഉൾപ്പെടെയുള്ള കളവുകൾ പടച്ചുവിടുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 32,000 സ്ത്രീകൾ ഐഎസിൽ ചേർന്നിട്ടും കേരള സർക്കാർ ഇടപെട്ടിട്ടില്ലെന്നതുൾപ്പെടെ വ്യാജ പ്രചരണങ്ങളാണ് സംവിധായകൻ സുദീപ്തോ സെന്‍ നടത്തിയിട്ടുള്ളത്.

ഇത്തരം ചിത്രങ്ങൾ ഒരുക്കുന്ന ബോളിവുഡിന് സമാനമായ രീതിയിലാണ് കേരളത്തിലും സംഘ്പരിവാർ അജണ്ടകളുള്ള ചിത്രങ്ങൾ ഒരുക്കുന്നത്. മാളികപ്പുറം എന്ന ചിത്രത്തെ ഹിന്ദു അനുകൂല സിനിമയെന്ന നിലയിൽ പ്രചരിപ്പിക്കാനുള്ള സംഘപരിവാർ ശ്രമം വിജയം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മലബാർ സമരങ്ങളെ തെറ്റായ രീതിയിൽ ബിജെപി നേതാവുകൂടിയായിരുന്ന രാമസിംഹൻ പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ള നേതാക്കളെ മോശക്കാരായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Fake his­to­ry through film; Sangh Pari­var with propaganda
You may also like this video

Exit mobile version