Site icon Janayugom Online

കര്‍ഷക പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക്

കര്‍ഷകരുടെ ദില്ലിചലോ മാര്‍ച്ച് 13-ാം ദിവസത്തിലേക്ക്. യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചതോടെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഈ മാസം 29 വരെ അതിര്‍ത്തികളില്‍ സമാധാന പ്രതിഷേധം തുടരാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനമെടുത്തിരുന്നു. ഇന്ന് പഞ്ചാബ് അതിര്‍ത്തിയില്‍ കര്‍ഷക സമ്മേളനം ചേരും. തുടര്‍ന്ന് പ്രതിഷേധ പരിപാടികളും നടത്തും. 

ഖനൗരി, ശംബു അതിര്‍ത്തികളില്‍ ഇന്നലെ മെഴുതിരികള്‍ കത്തിച്ച് മരിച്ച കര്‍ഷക പ്രക്ഷോഭകരെ അനുസ്മരിച്ചു. പ്രക്ഷോഭത്തിനിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ച ശുഭകരണ്‍ സിങ്ങിന് നീതി ലഭിക്കുംവരെ മൃതദേഹം മറവു ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക നേതാവ് സരവണ്‍ സിങ്ങ് പാന്ഥര്‍ വ്യക്തമാക്കി.
ഫെബ്രുവരി 29നാകും തുടര്‍സമര പരിപാടികള്‍ക്ക് രൂപം നല്‍കുക. അതുവരെ അതിര്‍ത്തികളില്‍ തുടരും. ഇന്നും നാളെ ഉച്ചവരെയും അന്താരാഷ്ട്ര വാണിജ്യ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഉച്ചതിരിഞ്ഞ് അന്താരാഷ്ട്ര വാണിജ്യ സംഘടനയുടെയും സര്‍ക്കാരിന്റെയും കോര്‍പറേറ്റ് ഹൗസുകളുടെയും 20 അടി വലിപ്പമുള്ള കോലങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കും.

ചൊവ്വാഴ്ച കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും എസ്‌കെഎം (രാഷ്ട്രീയേതര വിഭാഗം)ന്റെയും ദേശീയ‑സംസ്ഥാന നേതാക്കള്‍ യോഗം ചേരും. തുടര്‍ന്ന് 28ന് രണ്ടു സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിയുന്ന തീരുമാനത്തിനനുസൃതമായി 29 മുതല്‍ തുടര്‍സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പാന്ഥര്‍ അറിയിച്ചു. 

Eng­lish Summary:Farmers’ agi­ta­tion enters 13th day

You may also like this video

Exit mobile version