Site icon Janayugom Online

സൗജന്യ വൈദ്യുതിയും ജലസേചന പാഴ്‌വാക്കായി: കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

farmers

കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും ജലസേചനവുമടക്കം തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയുടെെ വഞ്ചനയ്ക്കെതിരെ സമരകാഹളം ഉയരുന്നു. കര്‍ഷക ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കാത്ത ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് യുപിയിലെ കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഒരു വര്‍ഷമായി സമരം നടത്തിവന്ന കര്‍ഷകരെ സമവായിപ്പിക്കാനുള്ള ഗൂഢ നീക്കമായിരുന്നു ബിജെപിയുടേതെന്ന് സംഘടനകള്‍ ആരോപിക്കുന്നു. വൈദ്യുതി ഭേദഗതി ബില്ലിലൂടെ കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.
കർഷകർക്ക് ജലസേചനത്തിന് സൗജന്യ വൈദ്യുതിയും കുഴൽക്കിണറുകളും സ്ഥാപിക്കുന്നതിന് ഗ്രാന്റ് നൽകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പായിട്ടില്ല. കൂടാതെ കർഷകരുടെ വിളകൾ നനയ്ക്കാൻ സ്വകാര്യ കുഴൽക്കിണറുകൾ ഉപയോഗിക്കുന്നതിന് സർക്കാർ സൗജന്യ വൈദ്യുതി വിതരണം ചെയ്യില്ലെന്ന് ഉത്തർപ്രദേശ് ഊർജ മന്ത്രി അരവിന്ദ് കുമാർ ശർമ നിയമസഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ബിജെപിയുടെ ഉത്തര്‍പ്രദേശിലെ പ്രകടന പത്രികയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഗോതമ്പിനും അരിക്കും മിനിമം താങ്ങുവില(എംഎസ്‍പി) രൂപീകരിക്കുന്നതിനും കരിമ്പ് മില്ലുകളുടെ നവീകരണത്തിന് 5,000 കോടി രൂപ ചെലവഴിക്കുന്നതിനും പുറമെ, കരിമ്പ് കർഷകർക്ക് 14 ദിവസത്തിനകം പണം നൽകാമെന്നും കാലതാമസം നേരിട്ടാൽ പലിശ സഹിതം നൽകുമെന്നും ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ ലംഘിച്ച സാഹചര്യത്തില്‍ പ്രക്ഷോഭം പുനരാരംഭിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
2017ലും 2022ലും നൽകിയ വാഗ്ദാനങ്ങൾ മാത്രമാണ് പാർട്ടി ആവർത്തിച്ചതെന്നും എന്നാൽ അതുപോലും പാലിക്കപ്പെട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഭദോഹിയിൽ ഒക്ടോബർ രണ്ടുമുതല്‍ നാലുവരെ കര്‍ഷക മഹാസമ്മേളനം സംഘടിപ്പിക്കും. നവംബർ 26ന് ലഖ്‌നൗവിലെ രാജ്ഭവന്‍ ഉപരോധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Farm­ers strike again

You may like this video also

Exit mobile version