Site icon Janayugom Online

നോമ്പും കടുത്ത ചൂടും; പഴങ്ങൾക്ക് പൊള്ളുന്ന വില

നോമ്പും കടുത്ത ചൂടും, പഴങ്ങളുടെ വില പൊള്ളിത്തുടങ്ങി. ഒരുമാസം മുമ്പ് വരെ കുറഞ്ഞ് നിന്നിരുന്ന പഴങ്ങളുടെ വിലയിലാണ് വർധനവ്. ഓറഞ്ച്, പപ്പായ, പൈനാപ്പിൾ എന്നിവയ്ക്കാണ് ഉയർന്നവില. ചൂട് കൂടിയതിനാൽ, പഴങ്ങൾക്ക് മുൻവർഷത്തെക്കാൾ ഡിമാൻഡും ഏറി. നോമ്പ് മുൻവർഷത്തെക്കാൾ നേരത്തെ ആരംഭിച്ചതും പഴം വിപണിക്ക് തിളക്കമേകുന്നു. 

50 രൂപയിൽ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന്റെ വില 70 രൂപയായി ഉയർന്നു. പൈനാപ്പിൾ കയറ്റുമതി വർധിച്ചതും ലഭ്യതക്കുറവുമാണ് വില വർധനവിന് കാരണം. ഓറഞ്ചിന് വില 100 രൂപയാണ്. സീസൺ കഴിഞ്ഞതോടെ, ഇനിയും വില വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. പപ്പായ വില 40 രൂപയിൽ നിന്ന് 50 രൂപയായി. ഏത്തപ്പഴത്തിന് വിലയിടിവാണ്. പേരയ്ക്ക മാങ്ങ, നീലം മാങ്ങ എന്നിവയുടെ സീസൺ ആരംഭിച്ചു. 

കർണാടകയിലെ ഡംഗിലിൽ നിന്നാണ് മുന്തിരി ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ആപ്പിളാണ് വിപണിയിൽ ലഭിക്കുന്നത്. ഓറഞ്ച് നാഗ്പൂർ, അമരാവതി എന്നിവിടങ്ങളിൽ നിന്നും തണ്ണിമത്തങ്ങ ബംഗളൂരു, ദിണ്ടിവനം എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്.
കഴിഞ്ഞവർഷം, സാധനങ്ങൾക്ക് ക്ഷാമം നേരിടുന്ന സ്ഥിതിയായിരുന്നു. ഇത്തവണ കാലാവസ്ഥയും നോമ്പും വിപണനത്തിന് അനുകൂലമാണെന്ന് വ്യാപാരികൾ പറയുന്നു. 

ആപ്പിൾ ഗാല 240, ഗ്രീൻ 240, തുർക്കി റെഡ് 220, ജോളി റെഡ് 220, പിങ്ക് ലേഡി 240, പിയർ ആപ്പിൾ 340, അവകാഡോ 400, കിവി 120, മുന്തിരി സീഡ് ലെസ് 140, മുന്തിരി 80, തണ്ണിമത്തൻ (അകം മഞ്ഞ) 50, പുറംമഞ്ഞ (40), കിരൺ 30, സാധാ 25 എന്നിങ്ങനെയാണ് വില.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഈന്തപ്പഴം വിപണിയിലുണ്ട്. 160 രൂപ മുതൽ 1000 രൂപ വരെയാണ് വില. ഇരുപതിലധികം രുചിഭേദങ്ങളുമുണ്ട്. സ്പെഷ്യൽ മദീന ഈന്തപ്പഴവുമുണ്ട്. 

Eng­lish Summary;Fasting and extreme heat; Fruits are expensive

You may also like this video

Exit mobile version