പാകിസ്ഥാന്റെ തദ്ദേശനിര്‍മ്മിത മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഫത്താ 1 ഇന്ത്യക്കെതിരെ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി ലക്ഷ്യംവച്ചെത്തിയ ഇവയെ ഇന്ത്യയുടെ ബറാക് 8 പ്രതിരോധ സംവിധാനം സിര്‍സയില്‍ വച്ച് തകര്‍ക്കുകയായിരുന്നു. 140 കിലോമീറ്റര്‍ ശേഷിയുള്ളതാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫത്താ 1 ബാലിസ്റ്റിക് മിസൈല്‍. പാകിസ്ഥാന്റെ മിസൈൽ ശേഖരത്തിലെ പ്രധാനപ്പെട്ട ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നാണിത്. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടക്കാൻ ഫത്താ-1ന് സാധിച്ചില്ല. ഡ്യുവല്‍ ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടോര്‍ ഉപയോഗിക്കുന്ന ഇവ നിര്‍വീര്യമാക്കാനായത് ഇന്ത്യന്‍ വ്യോമപ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും ഗുരുതരമായ പ്രകോപനമായി ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചതിനെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫത്താ 2 പതിപ്പിന് റഡാര്‍ സംവിധാനങ്ങള്‍, ലോജിസ്റ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവ ലക്ഷ്യം വയ്ക്കുന്നതിന് സാധിക്കും. ഇത് പാകിസ്ഥാന്‍ ഇതുവരെ യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടില്ല. 7.5 മീറ്റർ നീളമുള്ള മിസൈലിന് 365 കിലോഗ്രാം വാർഹെഡ് വഹിക്കാനും സാധിക്കും. റഡാറുകളുടെയും മിസൈല്‍വേധ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് പറക്കാന്‍ കഴിയുന്ന വിധത്തിലാണ് ഫത്ത 2 നിര്‍മ്മിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ഇനേർഷ്യൽ നാവിഗേഷൻ, സാറ്റലൈറ്റ് ഗൈഡൻസ് സംയോജനം ഉപയോഗിക്കുന്നതിനാല്‍ ലക്ഷ്യത്തിൽ നിന്ന് 10 മീറ്ററിലധികം തെറ്റുവരില്ല. പറക്കലിന്റെ മധ്യത്തിൽ ഗതി ക്രമീകരിക്കാന്‍ കഴിയുന്നത് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. റഷ്യൻ നിർമ്മിത S‑400 ട്രയംഫ് പോലുള്ള നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുപോലും ഫത്താ 2 തടയാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത മധ്യദൂര സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ബറാക് 8. വിവധതരം വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ഈ മിസൈലിന് വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, മറ്റ് മിസൈലുകള്‍ എന്നിവയെ തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ കഴിയും. 700‑1000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ബറാക് അത്യാധുനിക റഡാര്‍ സംവിധാനവും കമ്പ്യൂട്ടര്‍ നിയന്ത്രിത ഗൈഡന്‍സ് സിസ്റ്റവും ഉപയോഗിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളും ഈ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

