Site iconSite icon Janayugom Online

ദിനവും രാത്രി ഉപ്പുകല്ലില്‍ നിര്‍ത്തി മര്‍ദ്ദിക്കും: മദ്യലഹരിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ നിരന്തരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയ പിതാവും ബന്ധുവും കസ്റ്റഡിയില്‍

മദ്യലഹരിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പിതാവും ബന്ധുവും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍. മുണ്ടിയെരുമയിലെ വാടക വീട്ടില്‍ വെച്ചാണ് അഞ്ച്, ഏഴ് വയസ് പ്രായമുള്ള കുട്ടികള്‍ പിതാവിന്റെയും ബന്ധുവിന്റെയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. കുട്ടികളെ തൊടുപുഴയിലെ ശിശു സംരക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റി. ബുധനാഴ്ച രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 1.30 വരെയുള്ള രണ്ട് മണിക്കൂറുകളില്‍ തുടര്‍ച്ചയായുള്ള കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിര്‍ന്നവരുടെ അട്ടഹാസവും കേട്ടതോടെയാണ് പ്രദേശവാസികള്‍ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.കെ.പ്രശാന്തിന്റെ നേത്യത്വത്തില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ശരീരത്തില്‍ നിരവധി മര്‍ദ്ദനത്തിന്റെ മുറിപ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രിയില്‍ മദ്യ ലഹരിയില്‍ എത്തുന്ന പിതാവും അമ്മാവനും കൂടി കുട്ടികളെ വിവസ്ത്രരാക്കി നിര്‍ത്തിയിട്ടാണ് കാപ്പികമ്പ്, പൈപ്പ്, കയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചിരുന്നത്.

കുട്ടികളെ നിലത്തിട്ട് നടുവിന് ചവിട്ടുക, കല്ലുപ്പില്‍ മുട്ടുകുത്തിച്ച് നിര്‍ത്തുക എന്നിവയ്ക്ക് പുറമെ കുട്ടികളെ കമ്പ് ഉപയോഗിച്ച് അടിയ്ക്കുക എന്നിവയായിരുന്നു ദിനവും രാത്രി 11 മണിയോടെ ചെയ്ത് വന്നിരുന്നത്. മര്‍ദ്ധനത്തിനെ തുടര്‍ന്ന് അഞ്ച് വയസുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളും ദേഹത്ത് 10 മുറിപാടുകളും ചതവുകളും, എഴ് വയസുകാരിയുടെ ദേഹത്ത് 14 ചതവുകളും മുറിവുകളും കണ്ടെത്തി. ഈ പരിക്കുകള്‍ കാരണം കുട്ടിയ്ക്ക് നടക്കാവാന്‍ ഏറെ ബുദ്ധിമുട്ടിയ അവസ്ഥയിലുമായിരുന്നു. പ്രതികള്‍ ഇരുവരും മദ്യത്തിന പുറമേ കഞ്ചാവ് അടക്കമുള്ള മയക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായുള്ള സംശയവും ആരോഗ്യവകുപ്പ് അധികൃതര്‍ രേഖപ്പെടുത്തി. 

കുട്ടികളും, ബുദ്ധിമാന്ദ്യമുള്ള മാതാവും പിതാവും ബന്ധുവും കൂടി രണ്ടാഴ്ചയ്ക്ക് മുമ്പാണ് മുണ്ടിയെരുമയില്‍ താമസിക്കുവാന്‍ എത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നെടുങ്കണ്ടം എസ്‌ഐ ടി.എസ്.ജയകൃഷ്ണനും സംഘവും കുട്ടികളുടെ ബന്ധുവിനെയും രക്ഷിതാവിനെയും കസ്റ്റഡിയിലെടുക്കുകയും. കുട്ടികളെ ശിശു സംരക്ഷണ സമിതിക്ക് കൈമാറാകുകയും ചെയ്തു.

Eng­lish Sum­ma­ry: father and rel­a­tive arrest­ed for beat­ing children

You may also like this video

Exit mobile version