അമ്മുമ്മയെയും അച്ഛനെയും അമ്മയെയും നഷ്ടമായതോടെ ഇനി എന്ത് ചെയ്യുമെന്നറിയാതെ അഖിലയും അതുല്യയും. നെന്മാറയിലെ കൊലപാതകങ്ങളിൽ മരിച്ച സുധാകരന്റെയും സജിതയുടെയും മക്കളാണ് ഇരുവരും. ജാമ്യവ്യവസ്ഥ ലംഘിച്ച് നെൻമാറ പഞ്ചായത്തിൽ പ്രവേശിച്ച ചെന്താമരയാണ് മൂന്ന് കൊലപാതകങ്ങൾ നടത്തിയത്. ‘ആദ്യം അമ്മയെ കൊന്നു. ഇപ്പോൾ അച്ഛനെയും അച്ഛമ്മയെയും വകവരുത്തി. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കൊലവിളി നടത്തിയതിനെ കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല.
നേരത്തെ നൽകിയ പരാതിയിൽ നടപടി എടുത്തിരുന്നെങ്കിൽ അച്ഛൻ സുധാകരനും മുത്തശ്ശിയും ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും ഇരുവരും പറഞ്ഞു. എന്താണ് അയാൾക്ക് ഞങ്ങളുടെ കുടുംബത്തോട് ഇത്ര പകയെന്ന് അറിയില്ല.ഞങ്ങൾ ആരും അവരുടെ വീട്ടിൽ പോകുകയോ അവർ ഇവിടേക്ക് വരാറോ ഇല്ല. പൊലീസിൽ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി. അച്ഛൻ വരുമ്പോൾ ഞാൻ പേടിച്ചാണ് പോത്തുണ്ടിയിലേക്ക് പോകാറുള്ളതെന്നും മക്കൾ പറഞ്ഞു.

