Site iconSite icon Janayugom Online

എഫ്‌സിഐ വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) സംസ്ഥാന സമ്മേളനം

തൊഴിലാളികളെ ചൂഷണം ചെയ്ത് സമ്പത്ത് വര്‍ധിപ്പിക്കാനുള്ള കോര്‍പറേറ്റുകളുടെയും അവരെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് കൂടുതല്‍ ശക്തമാക്കണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്. സംസ്ഥാനത്തെ സ്റ്റാറ്റ്യൂട്ടറി റേഷനിങ് തകര്‍ക്കാനും പൊതുമേഖലാ സ്ഥാപനമായ എഫ്‌സിഐയെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിഐ എഫ്‌സിഐ വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്തും ലോകത്തെമ്പാടും ജോലി സമ്മര്‍ദം ഏറിവരികയാണ്. ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകള്‍ നേടി ജോലിയില്‍ പ്രവേശിക്കുന്നവരെ ഉറങ്ങാന്‍ പോലും സമയം നല്‍കാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍. ഐടി മേഖലയിലുള്‍പ്പെടെ കടുത്ത ചൂഷണമാണ് നടക്കുന്നത്. നിരവധി പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത ആനുകൂല്യങ്ങളെല്ലാം ഇല്ലാതാക്കി, കോര്‍പറേറ്റുകളെ സഹായിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ്, നാല് ലേബര്‍ കോഡുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. തൊഴിലാളികളെ ചൂഷണത്തിലേക്ക് കൂടുതല്‍ തള്ളിവിടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. എന്നാല്‍ രാജ്യത്തെമ്പാടും തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി സര്‍ക്കാരിന് ആ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സമരം ചെയ്യുന്നതുകൊണ്ട് എന്താണ് കാര്യമെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. സമരം കൂടുതല്‍ ശക്തമാക്കുകയല്ലാതെ തൊഴിലാളികള്‍ക്ക് മുമ്പില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ടി ജെ ആഞ്ചലോസ് ചൂണ്ടിക്കാട്ടി. 

കാനം രാജേന്ദ്രന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വിജയന്‍ കുനിശേരി അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി എസ് നായിഡു സ്വാഗതം പറഞ്ഞു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വേലു, എഐടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സോളമന്‍ വെട്ടുകാട്, ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, പി വിജയകുമാര്‍, ബി നസീര്‍, ബി ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി വിജയന്‍ കുനിശേരി(പ്രസിഡന്റ്), ടി എസ് ദാസ്, എം രാമകൃഷ്ണന്‍, ബി രാജു(വൈസ് പ്രസിഡന്റുമാര്‍), പി വിജയകുമാര്‍(ജനറല്‍ സെക്രട്ടറി), പി എസ് നായിഡു, ബി ഷാജഹാന്‍, ബി നസീര്‍(സെക്രട്ടറിമാര്‍), എ അജന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Exit mobile version