Site icon Janayugom Online

അപമാനഭയം ഗര്‍ഭഛിദ്രത്തിന് കാരണമല്ല: ഹൈക്കോടതി

സാമ്പത്തികമായ പിന്നാക്കാവസ്ഥയോ സമൂഹത്തിൽ അപമാനിക്കപ്പെടുമെന്ന ഭയമോ ഗർഭഛിദ്രം അനുവദിക്കുന്നതിനു നിയമപരമായ കാരണമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം കാരണങ്ങളുടെ പേരിൽ ഗർഭഛിദ്ര നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന് കോടതികൾക്ക് ഉത്തരവിടാനാവില്ലെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. 

കുഞ്ഞിനോ അമ്മയ്ക്കോ ദോഷകരമാകുമെന്ന മെഡിക്കൽ ബോർഡിന്റെ അഭിപ്രായമല്ലാതെ മറ്റു കാരണങ്ങളുടെ പേരിൽ നിശ്ചിത സമയ പരിധി കഴിഞ്ഞുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി നൽകാനാവില്ല. സാമ്പത്തികമായ പിന്നാക്കാവസ്ഥയോ സമൂഹത്തിൽ അപമാനിക്കപ്പെടുമെന്ന ഭയമോ ഗർഭഛിദ്രത്തിന് അനുമതി നൽകുന്നതിനുള്ള കാരണങ്ങളല്ല- കോടതി വ്യക്തമാക്കി. ഇരുപത്തിയെട്ട് ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതിന് അനുമതി തേടി അവിവാഹിത നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. 

ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് ഗർഭിണിയായതെന്നും എന്നാൽ പങ്കാളി സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽനിന്നു പിൻമാറിയതായും യുവതി ഹർജിയിൽ പറഞ്ഞു. കുടുംബം സാമ്പത്തികമായി പരാധീനതയിലാണെന്നും അവിവാഹിതയായി കുഞ്ഞു ജനിച്ചാൽ സമൂഹത്തിൽ അപമാനിക്കപ്പെടുമെന്നും യുവതി പറഞ്ഞു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ പ്രകാരം ഗർഭഛിദ്രത്തിന് അനുമതി വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു പ്രശ്നമില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടാണ് കോടതി പ്രധാനമായും കണക്കിലെടുത്തത്. 

Eng­lish Summary:Fear of humil­i­a­tion is not a rea­son for abortion:hi
You may also like this video

Exit mobile version