Site iconSite icon Janayugom Online

ഫെഡറല്‍ സംവിധാനം അംഗീകരിക്കണം: ധനമന്ത്രിമാരുടെ കോൺക്ലേവ്

സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ കോൺക്ലേവ് ആവശ്യപ്പെട്ടു. ഇതിനായി യോജിച്ച് പ്രവർത്തിക്കുകയും കേന്ദ്ര ധനകാര്യ കമ്മിഷനുമായി ചർച്ചകൾ തുടരാനും യോഗം തീരുമാനിച്ചു.
വിഭവ വിതരണത്തിലെ പുരോഗതിയിൽ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾ ഏറ്റെടുക്കുന്ന സാമൂഹിക, വികസന പദ്ധതി ചെലവുകളും നമുക്ക് ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം തുടങ്ങിയ സാമൂഹിക വികസനവും പൊതു സേവനങ്ങളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങളെ ഏല്പിച്ചിരിക്കുമ്പോൾ, വരുമാനം സൃഷ്ടിക്കുന്നതിനുള്ള അധികാരത്തിന്റെ ഭൂരിഭാഗവും യൂണിയൻ നിലനിർത്തുന്ന അവസ്ഥയാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന് തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു അഭിപ്രായപ്പെട്ടു.
സാമൂഹിക നീതിക്കു വേണ്ടിയും തുല്യതയ്ക്കായുള്ള അന്വേഷണത്തിന്റെ ഭാഗവുമായാണ് കോൺക്ലേവിനെ കാണുന്നതെന്ന് കർണാടക റവന്യുമന്ത്രി കൃഷ്ണ ബൈരെ ഗൗഡ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജിഡിപി, നികുതി വരുമാനം, അഭിവൃദ്ധി എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ് കർണാടക. കേന്ദ്ര സർക്കാരിന് സംഭാവന ചെയ്യുന്ന ഓരോ 100 രൂപയ്ക്കും, സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നത് 40 രൂപയാണ്.
അതേസമയം ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനവിഹിതം ലഭിക്കുന്ന സാഹചര്യവുമുണ്ട്. തുല്യമായ നികുതി വിഹിതമല്ല മറിച്ച് ന്യായമായ പ്രതിഫലമാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.
ജിഎസ്‌ടി നടപ്പാക്കൽ കർണാടക പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കി. ജിഎസ്‌ടിക്ക് മുമ്പുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ഏകദേശം 22,000 കോടി രൂപ നഷ്ടപ്പെടുന്നു. കേന്ദ്ര ഗവൺമെന്റ് സെസും സർചാർജുകളും ഉപയോഗിക്കുന്നത് സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഇത് പുനർവിതരണത്തിന് ലഭ്യമായ തുക കുറയ്ക്കുന്നു. സെസും സർചാർജുകളും അഞ്ച് ശതമാനമായി നിജപ്പെടുത്തണമെന്നും അതിനപ്പുറമുള്ള എന്തും ന്യായം ഉറപ്പാക്കാൻ വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളെ തുല്യമായി പരിഗണിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

Exit mobile version