നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാരെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയെ സമീപിച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രൊഡക്ഷൻ കൺട്രോളർമാരെ അടച്ചാക്ഷേപിക്കുന്ന രീതിയിൽ സാന്ദ്ര തോമസ് സംസാരിച്ചു എന്നാണ് പരാതി. എന്നാൽ, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും നിയമപരമായി കേസിനെ നേരിടുമെന്നും സാന്ദ്ര തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. “നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും” സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു. വാർത്താമാധ്യമങ്ങളിലൂടെ മാത്രമാണ് തനിക്ക് ഇതുവരെ വിവരങ്ങൾ ലഭിച്ചതെന്നും, നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

