Site iconSite icon Janayugom Online

സിനിമാ മേഖല അധോലോകമാകരുത്: ഇപ്റ്റ

അധമ പ്രവർത്തികളാൽ അധോലോകമായി സിനിമാ സെറ്റുകളും അണിയറയും മാറരുതെന്ന് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) സംസ്ഥാന സെക്രട്ടേറിയറ്റ്. കലാമൂല്യത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമപ്പുറം കച്ചവട താൽപര്യം കടന്നുകൂടിയതോടെയാണ് സിനിമാ മേഖലയിൽ നിന്ന് അഭിനേതാക്കളുടെ പരാതികൾ വർധിച്ചത്. സിനിമയുടെ വിജയത്തിനായി എല്ലാ അർത്ഥത്തിലും പങ്കുവഹിച്ചവരോടുമാത്രമല്ല, പണം മുടക്കി പടം കാണാൻ തിയേറ്ററുകളിലെത്തുന്നവരോടു പോലും കൂറുകാണിക്കാൻ ഈ മേഖലയിലെ പലരും മടിക്കുന്നു. 

സ്വന്തം കഴിവു മാത്രമല്ല, കാണികളുടെ പിന്തുണ കൂടി ഉണ്ടായാലെ നായകന് ഹീറോയും സൂപ്പർ സ്റ്റാറും അതുവഴി സമ്പന്നനും ആവാനാകു. ഈവിധം സമ്പന്നരും സ്റ്റാറുമായവർ സിനിമാ ലോകത്തെ സ്വന്തം സാമ്രാജ്യമാക്കി അതിൽ അടിമ സംസ്കാരം നടപ്പിലാക്കുന്നതിനെ നേരിടാൻ സർക്കാർ ആർജവം കാണിക്കണം. 

മയക്കുമരുന്നിന്റെയും സത്രീപീഡനത്തിന്റെയും താവളമാണ് മലയാള സിനിമാ ലോകം എന്ന ഖ്യാതി നാടിനെ അപമാനപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും സധൈര്യം കാലാപരമായ തൊഴിലും സേവനവും സ്വാതന്ത്ര്യം സിനിമാ മേഖലയിൽ ഉണ്ടാവണം. സിനിമാ പ്രവർത്തകരുടെ സംഘടന മാത്രമല്ല, സംസ്ഥാന സർക്കാരിനു കീഴിലുള്ള ചലചിത്ര അക്കാദമി ഉൾപ്പടെ മാഫിയാ തലവന്മാരുടെ കൈകളിലാണെന്ന തോന്നൽ ജനങ്ങളിലുണ്ടാവരുതെന്നും ഇപ്റ്റ വർക്കിങ് പ്രസിഡന്റ് ടി വി ബാലനും ജനറൽ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version