ഇന്നലെ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മൻമോഹൻസിംങ്ങിന് അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ അമർ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻപ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മോത്തിലാൽ മാർഗിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിൽ പങ്കെടുക്കാൻ നിരവധി പേരെത്തി. പിന്നീട് എഐസിസി ആസ്ഥാനത്തേക്ക്. എഐസിസി ആസ്ഥാനത്തെ പൊതുദർശനം രാവിലെ പത്തു മണിക്ക് പൂർത്തിയായി. വിലാപയാത്രയെ വലിയ ആൾക്കൂട്ടം അനുഗമിച്ചു. പന്ത്രണ്ട് മണിയോടെ നിഗംബോധ്ഘാട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ അന്തിമോപചാരം അർപിച്ചു. സിഖ് മതാചാര പ്രകാരമായിരുന്നു സംസ്കാരം.

