Site icon Janayugom Online

പെട്രോളും ഡീസലും ജിഎസ്ടിയില്‍ വരുന്നതിനെ എതിര്‍ക്കുമെന്ന് ധനമന്ത്രി

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച യോഗത്തിൽ ശക്തമായി എതിർക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. ജി എസ് ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിർത്താതെ ഇന്ധന വില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

കേന്ദ്രം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്.


ഇതു കൂടി വായിക്കുക; ഇന്ധനവില ഇന്നും കൂട്ടി : കൊച്ചിയിലും പെട്രോള്‍ വില 102 കടന്നു


വെള്ളിയാഴ്ചയാണ് കേന്ദ്ര ജി എസ് ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ച ചെയ്യും. ഇതിനെ ശക്തമായി എതിർക്കാൻ തന്നെയാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ നീക്കം. ഇന്ധനം ജി എസ് ടിയിൽ ഉൾപ്പെടുത്തരുത് എന്ന കർശന നിലപാടുകാരനാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തികം സംബന്ധിച്ചുള്ള അവകാശങ്ങളെക്കുറിച്ച് തന്നെ വീണ്ടും പറയുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.

Eng­lish sum­ma­ry; Finance Min­is­ter says he will oppose petrol and diesel com­ing under GST

you may also like this video;

Exit mobile version