Site icon Janayugom Online

പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പ് നൽകി ധനമന്ത്രി

പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അകലെയല്ലെന്ന് മുന്നറിയിപ്പ് നല്‍കി ധനമന്ത്രി മിഫ്താഹ് ഇസ്മായിലിന്റെ . ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാ​ഗമായി അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് മിഫ്താഹ് പറഞ്ഞു.

പാകിസ്ഥാൻ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. അമിതമായ വിലക്കയറ്റം, വ്യാപാരക്കമ്മി, ധനക്കമ്മി, പൊതുകടം എന്നിവ മൂലം വലയുകയാണ് പാകിസ്ഥാന്റെ സാമ്പത്തിക രംഗം.

മുൻ സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ ഈ സർക്കാരും പ്രധാനമന്ത്രി ശഹബാസ് ഷെരീഫും ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ സർക്കാരിന്റെ മുമ്പ് 1,600 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മിയെങ്കിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഇമ്രാൻ ഖാന്റെ ഭരണകാലത്ത് 3,500 ബില്യൺ ഡോളറായി കുതിച്ചുയർന്നെന്നും ധനമന്ത്രി പറഞ്ഞു. വിദേശ നാണ്യ ശേഖരത്തിന്റെ പ്രതിസന്ധിയുള്ളതിനാൽ അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയിൽ യാതൊരു വർധനവും അനുവദിക്കില്ലെന്നും മിഫ്താഹ് കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയുടെ സമാന അവസ്ഥയിലൂടെയാണ് പാകിസ്ഥാനും കടന്നുപോകുന്നത്. കടം വർധിച്ചതിനാൽ ശ്രീലങ്കയും ഇറക്കുമതി നിയന്ത്രിച്ചിരുന്നു. രാസവള ഇറക്കുമതി നിയന്ത്രിച്ചതോടെ രാജ്യത്ത് വലിയ തോതിൽ ഉൽപാദനക്കുറവുണ്ടായി. ഇന്ധന വില വർധനവും വിദേശക്കടവും ശ്രീലങ്കയെ വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ശ്രീലങ്കയുടെ അതേ അവസ്ഥയിലൂടെയാണ് പാകിസ്ഥാനും കടന്നുപോകുന്നതെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

Eng­lish sum­ma­ry; Finance Min­is­ter warned of finan­cial cri­sis in Pakistan

You may also like this video;

Exit mobile version