Site iconSite icon Janayugom Online

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

തീപിടിത്തമുണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്ത് മണിയോടെയാണ് പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഷോറൂമിന്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം ആറ് മണിയോടെ കെട്ടിടത്തിനുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വസ്ത്രം വാങ്ങാനെത്തിയവരും ജീവനക്കാരും ഉടനടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾക്ക് പുറമെ കരിപ്പൂരിൽ നിന്നുള്ള അത്യാധുനിക ഫയർ എൻജിനും സ്ഥലത്തെത്തിയാണ് തീ അണച്ചത്.

റമദാൻ വിപണി ലക്ഷ്യമിട്ട് വലിയ തോതിൽ വസ്ത്രങ്ങൾ ശേഖരിച്ചുവെച്ചിരുന്ന ഗോഡൗൺ ഭാഗത്താണ് തീ പടർന്നത്. ഇത് കനത്ത സാമ്പത്തിക നഷ്ടത്തിന് കാരണമായി. നേരത്തെ 2023 ഏപ്രിലിലും ഇതേ ഷോറൂമിൽ തീപിടിത്തമുണ്ടായിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംഘം വിശദമായി പരിശോധിക്കും.

Exit mobile version