Site iconSite icon Janayugom Online

തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് വിലക്കി

poorampooram

പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട്‌ തേക്കിന്‍കാട് മൈതാനിയില്‍ മാത്രമല്ല നഗരത്തില്‍ തന്നെ അസാധ്യമാക്കുന്ന വിധത്തിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. 35 നിയന്ത്രണങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്.ഇതിലെ അഞ്ച് നിബന്ധനകള്‍ നടപ്പാക്കേണ്ടിവന്നാൽ പൂരത്തിന്റെ പ്രധാന ഭാഗമായ വെടിക്കെട്ട് നടത്താനാകില്ല. വെടിക്കെട്ട്‌ നടത്തുന്ന സ്ഥലവും ഫയർലൈനും തമ്മിലുളള അകലം 200 മീറ്റർ വേണമെന്നാണ്‌ കേന്ദ്രവ്യവസായ, വാണിജ്യ മന്ത്രാലയം ഒക്ടോബര്‍ 11 ലെ പരിഷ്കരിച്ച ജി എസ്ആര്‍ 633(ഇ) എല്‍ഇ‑11 ഫോം പ്രകാരം പരിഷ്കരിച്ച വിജ്ഞാപനം ഇറക്കിയത്‌. സ്ഥലപരിമിതിയുളളതിനാൽ തേക്കിൻകാട് മൈതാനത്ത്‌ ഒരുവിധത്തിലും ഈ അകലം പാലിക്കാനാകില്ല. ഫലത്തിൽ പൂരം വെടിക്കെട്ട്‌ ഉപേക്ഷിക്കേണ്ട നിലയാണ്‌. 

കേന്ദ്രത്തിന്റെ ഉത്തരവ്‌ പൂരം നടത്തിപ്പിനെതിരായ വെല്ലുവിളിയാണെന്ന്‌ റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. ഉത്തരവ് നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനിയില്‍ വെടിക്കെട്ട് നടത്താനാകില്ല. ഇത് തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കമായേ കാണാനാവൂവെന്ന്‌ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫയര്‍ലൈനും ആളുകളും തമ്മിലുള്ള ദൂരം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡും ഫയര്‍ലൈനും തമ്മിലുള്ള ദൂരം 100 മീറ്ററാക്കി ഉയര്‍ത്തിയത് 15 മീറ്ററാക്കണം. ആശുപത്രി, സ്കൂൾ തുടങ്ങിയവയിൽ നിന്നും 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടക്കേണ്ടതെന്ന നിബന്ധനയും മാറ്റണം. പൂരദിവസങ്ങളില്‍ നഗരത്തില്‍ പ്രദേശിക അവധി ആയതിനാല്‍ അന്ന് സ്കൂളുകളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാറില്ല. പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ നിന്നും ദൂരപരിധി കണക്കാക്കണമെന്നതിലും ഭേദഗതി കൊണ്ടുവരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സ്വരാജ് റൗണ്ടിലെ നിലവിലുള്ള സ്ഥാപനങ്ങള്‍ പൊളിച്ചു മാറ്റിയാല്‍ പോലും കാണികള്‍ക്ക് വെടിക്കെട്ട് കാണാനോ, ആസ്വദിക്കാനോ പറ്റാത്ത സാഹചര്യമാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാക്കുക. ഈ ഭേദഗതികള്‍ തിരുത്തേണ്ടതാണെന്നും 2008ലെ പ്രഖ്യാപനങ്ങള്‍ക്കനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. 

പൂരത്തിന് തടസമുണ്ടാകുന്ന ഉപാധികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി രാജന്‍ പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനും കേരളത്തിൽ നിന്നുമുള്ള രണ്ട് സഹമന്ത്രിമാര്‍ക്കും കത്ത് നൽകി. പൂരത്തിനുള്ള തടസങ്ങള്‍ നീക്കണമെന്ന് സ്ഥലം എംഎല്‍എ പി ബാലചന്ദ്രനും ആവശ്യപ്പെട്ടു. ഇനി മുതല്‍ പൂരം പുതിയ രൂപത്തില്‍ നടത്തുമെന്നായിരുന്നു എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. വെടിക്കെട്ട് തേക്കിന്‍കാട് നടത്താന്‍ അനുവദിക്കില്ലെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമായിരുന്നോ പുതിയ രൂപം എന്നതുകൊണ്ട് അദ്ദേഹം കൊണ്ട് ഉദ്ദേശിച്ചതെന്നാണ് പൂരപ്രേമികള്‍ ചോദിക്കുന്നത്. 

Exit mobile version