അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ കാബൂളിലേക്കയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജെ പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാബൂളില്‍ ചര്‍ച്ച നടത്തുക.
അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
താലിബാന്‍ അധികാരമേറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ സംഘം അഫ്ഗാൻ സന്ദർശിക്കുന്നത്. സഹായം ചെയ്യാൻ ഉദ്ദേശിക്കുന്ന മേഖലകളും സംഘം സന്ദർശിക്കും.
ഇന്ത്യ മാനുഷിക സഹായമായി 20,000 ടൺ ഗോതമ്പും 13 ടൺ മരുന്നുകളും 500,000 ഡോസ് കോവിഡ് വാക്സിനും തണുപ്പിൽ നിന്ന് രക്ഷതേടാനുള്ള വസ്ത്രങ്ങളും അഫ്ഗാനിലേക്ക് അയച്ചിരുന്നു. മരുന്നുകളും ഭക്ഷ്യധാന്യങ്ങളുമടക്കമുള്ള കൂടുതൽ സഹയങ്ങൾ അയക്കാനിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിൽ ജനജീവിതം കൂടുതൽ ദുഃസഹമായിരിക്കയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും റോക്കറ്റുപോലെ കുതിച്ചുയർന്നു. യുഎസ് സൈന്യം പിൻമാറിയതിന് പിന്നാലെയാണ് താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തത്. താലിബാൻ ഭരണമേറിയതോടെ ഇന്ത്യ അഫ്ഗാനിലെ എംബസി അടച്ചുപൂട്ടി ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു.
English summary;First talks with Taliban; Indian team in Kabul