കേരളത്തിൽ ആദ്യമായി ബുള്ളറ്റ് ഓടിച്ച വനിത ആരായിരുന്നു. അത് കെ ആർ നാരായണി ആയിരുന്നു. ഈ 2025 ൽ ആയാൽ പോലും ബുള്ളറ്റ് ഓടിച്ച് പോകുന്ന ഒരു പെണ്ണിനെ കണ്ടാൽ ആരും ഒന്ന് നോക്കും. അപ്പോൾ 1930കളിലെ കാര്യം ഒന്നോർത്ത് നോക്കൂ. കേരളത്തിലാദ്യമായി ബുള്ളറ്റിന്റെ പുറത്ത് മഹാറാണിയായിരുന്ന് ചേർത്തലയുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ച സ്ത്രീ മറ്റാരുമല്ല, സാക്ഷാൽ കെ ആർ ഗൗരിയമ്മയുടെ സഹോദരിയായിരുന്നു നാരായണി. അത് വെറും ബൈക്കൊന്നുമല്ല, ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്‌ത രാജകീയ പ്രൗഢി നിറഞ്ഞ 3.5 എൻഫീൽഡ് മോട്ടോർ സൈക്കിൾ. അന്ന് കേരളത്തിൽ സൈക്കിൾ പോലും മുഴുവനോടെ ആളുകൾ കാണാത്ത ഒരു കാലമാണെന്നോർക്കണം.
ചേർത്തലയിലും പരിസരപ്രദേശങ്ങളിലും 1930കളിലും ’40കളിലും അവർ അതിൽ പതിവായി സഞ്ചരിച്ചു. സൈക്കിൾ പോലും അത്യപൂർവമായ നാട്ടിൽ ഭാവനയിൽ പോലും മോട്ടോർ സൈക്കിൾ കണ്ടിട്ടില്ലാത്ത നാട്ടുകാർ അനായാസേന ബുള്ളറ്റ് ഓടിച്ചുപോകുന്ന നാരായണിയെക്കണ്ട് റോഡരികിൽ തടിച്ചുകൂടി.
തൊണ്ട്തല്ലും ചിറയും പാടവും നിറഞ്ഞ വഴിയിലൂടെ ബുള്ളറ്റിന്റെ ശബ്ദത്തിനായി ആളുകൾ കാതോർത്തിരുന്നു. സാരിത്തുമ്പ് അരയിലങ്ങ് വരിഞ്ഞ് കെട്ടി രണ്ടും കൽപിച്ചൊരു യാത്ര. അന്ധകാരനഴി കളത്തിപറമ്പിൽ വീട്ടിലെ കർഷക പ്രമുഖൻ രാമന്റെ മകൾ നാരായണിയെ അങ്ങനെ രഹസ്യമായും അൽപം പരസ്യമായും ആളുകൾ മോട്ടോർ നാരായണിയെന്നും ബൂള്ളറ്റ് നാരായണിയെന്നും കൂട്ടി വിളിച്ചു. ആ വിളിയും നാരായണിക്കൊരു ക്രെഡിറ്റ് ആയിരുന്നു. വീണയും സംഗീതവും ഇഷ്ട വിനോദമായ നാരായണി നല്ലൊരു പ്രാസംഗിക കൂടിയായിരുന്നു. അക്കാലത്ത് ആളുകളെ കയറ്റി വലിക്കുന്ന റിക്ഷകൾ മാത്രമായിരുന്നു യാത്രക്കായി ഉപയോഗിച്ചത്. പെട്ടെന്നൊരു ദിവസം നാരായണിക്ക് യാത്രക്കായി വാഹനം വേണമന്ന് തോന്നുകയും സൈക്കിളിനെക്കുറിച്ച് വീട്ടിൽ സംസാരിക്കുകയും ചെയ്തു. എല്ലാവരും ചേർന്ന് കളിയാക്കിയതോടെ പിൻമാറാനില്ലെന്നുറച്ച് ബുള്ളറ്റിലങ്ങ് കമ്പം പിടിച്ചു.
ചേർത്തലയിൽ മുളക്കച്ചവടം ചെയ്യുന്ന മൂപ്പൻ ആശാന്റെ പക്കൽ നിന്നും സൈക്കിളോടിക്കാനും ബൈക്കോടിക്കാനും പഠിച്ചു. സ്വന്തം റിസ്കിൽ ഇംഗ്ലണ്ടിൽ നിന്നും ബുള്ളറ്റ് ഇറക്കുമതി ചെയ്തു. അങ്ങനെയായിരുന്നു ആ ചരിത്രയാത്രയുടെ തുടക്കം. പിന്നീട് രോഗബാധിതയായി നാഗർകോവിലിലേക്ക് താമസം മാറ്റിയ നാരായണി പിന്നീട് ബുള്ളറ്റിൽ കയറിയിട്ടില്ല. ആരോടും ദേഷ്യപ്പെടാത്ത ശാന്ത സ്വഭാവക്കാരിയായ നാരായണി എല്ലാ കാര്യത്തിലും ഗൗരിയമ്മയിൽ നിന്ന് വ്യത്യസ്തയായിരുന്നു. നാലു വര്‍ഷം മുൻപ് വരെ ആ ബുള്ളറ്റ് കുടുംബവീടിന്റെ തെക്കുവശത്ത് ചരിത്ര സ്മാരകമായി സൂക്ഷിച്ചിരുന്നു. പിന്നീട് കാലപ്പഴക്കത്താൽ ദ്രവിച്ചു നശിച്ചു പോയി. എങ്കിലും ദ്രവിക്കാതെ നിൽക്കുന്നുണ്ട് ആ ബുള്ളറ്റ് നാരായണി ഇന്നും ചില മനസ്സുകളിലെങ്കിലും. നാരായണിയുടെ ആദ്യ ഭർത്താവ് കളവംകോടം പ്രിയംവദ മന്ദിരത്തിലെ ചവറ മെറ്റൽസ് ആൻഡ് മിനറൽസിലെ എൻജിനീയറായിരുന്ന കേശവനായിരുന്നു. ഈ ബന്ധത്തിലെ മകനായ അഭിഭാഷകൻ ചക്രപാണി ജീവിച്ചിരിപ്പില്ല. കൃഷ്ണൻ വക്കീലുമായുള്ള ബന്ധത്തിൽ രണ്ട് പെൺകുട്ടികളാണുള്ളത്. പരേതയായ ശുഭയും ശോഭയും.1946ൽ നാരായണി അന്തരിച്ച ശേഷവും ചേർത്തലയിലെ മഠത്തിപ്പറമ്പിൽ തറവാട്ടിൽ വളരെക്കാലം എൻഫീൽഡ് ബൈക്ക് ഉണ്ടായിരുന്നു.

