Site icon Janayugom Online

ഒരുവര്‍ഷം കുടിയിറക്കപ്പെട്ടത് അഞ്ച് ലക്ഷം പേര്‍

2023ല്‍ രാജ്യത്ത് അഞ്ച് ലക്ഷം പേര്‍ കുടിയിറക്കിനെത്തുടര്‍ന്ന് ഭവനരഹിതരായെന്ന് കണക്കുകള്‍. ചേരിനിര്‍മ്മാര്‍ജനം, നഗരം മോടിപിടിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, പാരിസ്ഥിതിക പദ്ധതികള്‍, ദുരന്ത നിവാരണം, അനധികൃത കൈയേറ്റം തുടങ്ങിയ പേരിലാണ് കുടിയിറക്കല്‍ നടന്നത്. ചേരിനിര്‍മ്മാര്‍ജനം, അനധികൃത കൈയേറ്റം, നഗരം മോടിപിടിപ്പിക്കല്‍ എന്നിവയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായത്. 58.7 ശതമാനം. അടിസ്ഥാന സൗകര്യ വികസനം 35, പാരിസ്ഥിതിക പദ്ധതികള്‍ 4.7 ശതമാനം എന്നിങ്ങനെയാണ് മറ്റ് കുടിയിറക്കലുകള്‍ എന്ന് ദി ഹൗസിങ് ആന്റ് ലാന്‍ഡ് റൈറ്റ്സ് നെറ്റ്‌വര്‍ക്ക് പുറത്തുവിട്ട രേഖയില്‍ പറയുന്നു.

2022–23 കാലത്ത് അര്‍ധപട്ടിണിക്കാരും പാര്‍ശ്വവല്‍ക്കൃതരുമായ ജനതയുടെ 1.5 ലക്ഷം ഭവനങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇടിച്ച് നിരത്തിയത്. നിര്‍ബന്ധിത കുടിയിറക്കിലിനെത്തുടര്‍ന്ന് 7.4 ലക്ഷം ജനങ്ങള്‍ക്ക് സ്വന്തം ഭവനം നഷ്ടമായി. 2023ല്‍ മാത്രം 5,15,752 പേരാണ് കടിയിറക്കപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കുടിയിറക്കല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2023ല്‍ മാത്രം 2.8 ലക്ഷം പേരാണ് ഡല്‍ഹിയില്‍ കുടിയിറക്കിലിനെത്തുടര്‍ന്ന് ഭവനരഹിതരായത്. ദരിദ്രവിഭാഗമാണ് നിര്‍ബന്ധിത കടിയിറക്കലിന് വിധേയരാകുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ പൂര്‍ണതയിലെത്താറില്ല. രാജ്യത്തെ 17 ലക്ഷം ജനങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ് ജീവിതം തളളിനീക്കുന്നത്. കുടിയിറക്കലിന് അടിയന്തരമായി മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും എച്ച്എല്‍ആര്‍എന്‍ ശുപാര്‍ശയില്‍ പറയുന്നു.

Eng­lish Sum­ma­ry: Five lakh peo­ple lost hous­es in a year
You may also like this video

Exit mobile version