പാലായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയുടെ അവയവങ്ങൾ ദാനം ചെയ്തതു. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ബന്ധുക്കളുടെ മഹത്തായ തീരുമാനത്തെ തുടർന്ന് ദാനം ചെയ്തത്. ഈ മാസം അഞ്ചിനാണ് അപകടമുണ്ടായത്. പാലായിൽ ഓട്ടോറിക്ഷയിൽ ടൊയോട്ട ഹൈറേർ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ യാത്രക്കാരിയായിരുന്ന റോസമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോവുകയായിരുന്നു. കേസിൽ പ്രതിയായ ആണിത്തോട്ടം ജോർജുകുട്ടി നിലവിൽ ഒളിവിലാണ്. വാഹന ഉടമയോട് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ, ഇയാൾ ഡെമ്മി പ്രതിയെ ഹാജരാക്കി തടിതപ്പാൻ ശ്രമം നടത്തി. ആദ്യം സംശയം തോന്നാതിരുന്നെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ ഡെമ്മി പ്രതി സത്യം പറയുകയായിരുന്നു. സംഭവ സമയത്ത് ഡെമ്മി പ്രതി സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇരുവരുൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സത്യാവസ്ഥ പൊലീസ് അറിഞ്ഞതോടെ യഥാർത്ഥ വാഹന ഉടമയായ ജോർജുകുട്ടി ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

