Site iconSite icon Janayugom Online

ബിഹാറില്‍ ‘മരിച്ച ’ അഞ്ച് പേര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തി

ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ ‘മരിച്ചു ’ എന്ന് രേഖപ്പെടുത്തിയ അഞ്ച് പേര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തി. ബട‍്സര്‍ ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ 216ലെ താമസക്കാരായ മോഹന്‍ ഷാ (സീരിയല്‍ സമ്പര്‍ രണ്ട്), സഞ്ജയ് യാദവ് ( സീരിയല്‍ നമ്പര്‍ 175), രാംരൂപ് യാദവ് ( സീരിയല്‍ നമ്പര്‍ 211), നരേന്ദ്രകുമാര്‍ ദാസ് (സീരിയല്‍ നമ്പര്‍ 364), വിശ്വര്‍ പ്രസാദ് (സീരിയില്‍ നമ്പര്‍ 380) എന്നിവര്‍ ബ്ളോക്ക് ഡെവ്‍ലപ്പ്മെന്റ് ഓഫീസര്‍ (ബിഡിഒ) അരവിന്ദ് കുമാറിനെ സമീപിച്ച്, തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് നിവേദനം നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്‍ച കാരണം തങ്ങള്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനാകില്ലെന്ന് ഇവര്‍ ബിഡിഒയെ അറിയിച്ചു. 

വിഷയത്തില്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് ബിഡിഒ ഉറപ്പുനല്‍കി. ഫോം-ആറ് പൂരിപ്പിച്ച് അഞ്ച് പേരുടെയും പേര് വോട്ടര്‍പട്ടികയില്‍ പുനഃസ്ഥാപിക്കാല്‍ ബിഎല്‍ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ചമ്പാരനിലെ ബാഗാഹി പഞ്ചായത്തിലെ ദുമ്രി ഗ്രാമത്തില്‍ 15 പേരെ മരിച്ചെന്ന് പറഞ്ഞത് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2018‑ല്‍ മരിച്ച സോണിയ ശരണിനെയും 2025 ഫെബ്രുവരിയില്‍ മരണപ്പെട്ട മണിത് മണിയെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2016ല്‍ മരിച്ച ചിലര്‍ ഇപ്പോഴും പട്ടികയിലുണ്ടെന്നും സന്നദ്ധപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീപുരുഷ അനുപാതം വലിയതോതില്‍ പട്ടികയില്‍ വ്യത്യാസപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്രയാദവ് കണ്ടെത്തിയിരുന്നു. 

Exit mobile version