Site icon Janayugom Online

തുര്‍ക്കി: ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട അഞ്ച് കുട്ടികളുള്‍പ്പെട്ട ഏഴംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ചു

ലോകത്തെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴംഗ സിറിയന്‍ കുടുംബം വീടിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. തെക്കുകിഴക്കന്‍ തുര്‍ക്കി നഗരമായ നൂര്‍ദാഗിയില്‍ നിന്ന് മധ്യമേഖയലിലുള്ള കോനിയയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയതായിരുന്നു ഇവര്‍. ജനല്‍ വഴി ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായെന്ന് സ്ഥലവാസിയായ മുഹ്സിന്‍ കാക്കിര്‍ എന്നയാള്‍ വാര്‍ത്താ ഏജന്‍സിയായ അനഡോലു സ്റ്റേറ്റ് ന്യൂസിനോട് പറഞ്ഞതായി ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണോ എന്ന് വ്യക്തമല്ലെന്നും വാര്‍ത്താ ഏജന്‍സി പറയുന്നുമുണ്ട്.

മരിച്ച അഞ്ച് കുട്ടികളും നാലിനും 13നും ഇടയില്‍ പ്രായമുള്ളവരാണ്. വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്കുണ്ടായ ദാരുണ അന്ത്യം തുര്‍ക്കിയെയും സിറിയയെയും ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി ആറിലുണ്ടായ ഭൂചലനത്തോടെയാണ് കുടുംബം കോനിയിലേക്ക് പലായനം ചെയ്തത്. ഏകദേശം നാല് മില്യണ്‍ സിറിയക്കാരാണ് തുര്‍ക്കിയിലുള്ളത്. ഇവരില്‍ പലരും കഴിഞ്ഞ ആഴ്ചയിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രദേശങ്ങളെയാണ് അഭയംപ്രാപിച്ചിരിക്കുന്നത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 41,000 പേരാണ് ഇതിനകം മരിച്ചത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഇത്.

Eng­lish Sam­mury: Five Syr­i­an chil­dren and their par­ents died on Fri­day in a fire that struck a Turk­ish home they moved to after sur­viv­ing last week’s earthquake

Exit mobile version