Site icon Janayugom Online

വിമാന സർവീസ് വൈകി; എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് ഡിജിസിഎ

ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ എയര്‍ ഇന്ത്യയോട് വ്യോമായന വകുപ്പ് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ മൂന്ന് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകിയെന്നായിരുന്നു എയര്‍ ഇന്ത്യയുടെ പ്രാഥമിക അറിയിപ്പ്. പ്രശ്‌നം പരിഹരിച്ചപ്പോള്‍ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുണ്ടായെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചിരുന്നു.

വിമാനം വൈകിയതോടൊപ്പം ക്യാബിനിൽ വേണ്ടത്ര കൂളിങ് സൗകര്യം ഇല്ലാത്തതും യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കി. യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങൾ, വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തിനകം മറുപടി നല്‍കണം. 200 യാത്രക്കാരുമായി സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 183 വിമാനമാണ് വൈകിയത്. വിമാനത്തിനുള്ളില്‍ എസി പ്രവര്‍ത്തിക്കാതായതോടെ യാത്രക്കാരില്‍ പലരും കുഴഞ്ഞു വീണു. 

തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്കിറക്കി. വ്യാഴാഴ്ച അര്‍ധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നീട് രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് തിരിച്ച് ഹോട്ടലിലേക്ക് തന്നെ മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ വിമാനം വൈകലും റദ്ദാക്കലും അധികൃതരുടെ അനാസ്ഥ കാരണമാണെന്നാണ് ആരോപണം ഉയര്‍ന്നിരുന്നു. പൈലറ്റ് അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാത്തതും പ്രധാന വിഷയമാണ്. ജീവനക്കാരുടെ സേവന‑വേതന വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച നിരവധി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതോടെ നിരവധി വിമാന സര്‍വീസുകള്‍ രാജ്യമാകെ റദ്ദാക്കിയിരുന്നു. 

Eng­lish Summary:Flight ser­vice delayed; Show cause notice to Air India
You may also like this video

Exit mobile version