Site icon Janayugom Online

അസമില്‍ വെള്ളപ്പൊക്കം

അസമിലെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് അപകടനില കടന്നു. ഗുവാഹട്ടിയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.
വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് നദികളുടെ ജലനിരപ്പ് ഉയര്‍ന്നതായി കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി) അറിയിച്ചു. അതേസമയം സംസ്ഥാനത്തെ 10 ജില്ലകളിലായി 37,535 പേരെ ഇതുവരെ വെള്ളപ്പൊക്കം ബാധിച്ചതായി അസം ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ലഖിംപൂർ മേഖലയെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. 

പടിഞ്ഞാറൻ സിക്കിമില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുകളില്‍ 100 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടായി. നിരവധി റോഡുകളും പാലങ്ങളും നദിയില്‍ ഒലിച്ചു പോയി. അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. നിരവധി നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കുകിഴക്കൻ മേഖലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നദികള്‍ കരകവിഞ്ഞതോടെ ഉത്തരെ മുതല്‍ സോപാക്ക വരെയുള്ള റോഡും രണ്ട് പാലങ്ങളും പൂര്‍ണ്ണമായി ഒലിച്ചുപോയി. ആര്‍ക്കും ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

പശ്ചിമബംഗാള്‍ അതിര്‍ത്തിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഡേംടെങ്ങിനെ പെല്ലിങ്ങുമായും ഗ്യാല്‍ശിഖുമായും ബന്ധിപ്പിക്കുന്ന റോഡും കാലസ് നദിയില്‍ ഒലിച്ചു പോയി. അടുത്ത അഞ്ച് ദിവസം തെക്കു കിഴക്കൻ ഇന്ത്യയിലാകമാനവും പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിനിടെ ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ രാജസ്ഥാനിലെ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. 

Eng­lish Summary:Floods in Assam

You may also like this video

Exit mobile version