Site iconSite icon Janayugom Online

ഗുജറാത്തില്‍ പ്രളയം; കണ്ടില്ലെന്ന് സര്‍ക്കാര്‍

floodflood

കനത്തമഴയെ തുടര്‍ന്ന് ഗുജറാത്തിലെ വഡോദരയിലും സമീപ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രളയം. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രദേശത്തെ ദുരിതം തുടരുകയാണ്. പത്ത് മുതല്‍ 12 അടിവരെയാണ് വെള്ളം ഉയര്‍ന്നിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് സഹായങ്ങളുമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നാണ് ജനങ്ങളുടെ പ്രതികരണം. രണ്ട് ദിവസമായി ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞത് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഇതേ അവസ്ഥയാണെന്നും അവര്‍ പറയുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 15 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 23,000ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300ലധികം പേരെ രക്ഷിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതേതുടർന്ന് കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. 

സുരേന്ദ്രനഗറിലെ ഭോഗാവോ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഹബിയാസർ പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണു. 100 മീറ്ററോളം നീളമുള്ള പാലം ചൊവ്വാഴ്ച ഉച്ചയോടെയാണ് തകർന്നുവീണത്. അഞ്ചുവർഷം മുമ്പാണ് പാലം നിർമ്മിച്ചത്. നിർമ്മാണത്തിലുണ്ടായ സാങ്കേതിക പിഴവാണ് കാരണമെന്ന് ഗ്രാമത്തലവൻ തേജാഭായ് ഭർവാദ് പറഞ്ഞു. ഹബിയാസർ ഗ്രാമവാസികൾക്ക് നഗരത്തിലേക്കെത്താനുള്ള ഏകമാർഗമാണ് തകർന്നത്. ഇതോടെ 800 ഓളം വരുന്ന ഗ്രാമവാസികൾ പൂർണമായും ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിർമ്മാണത്തിന്റെ അപാകതയല്ലെന്നും വലിയ തോതിൽ വെള്ളം നദിയിലേക്ക് എത്തിയതാണ് പാലം തകരാൻ ഇടയാക്കിയതെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കെ കെ ശർമ്മ പ്രതികരിച്ചു. 

Exit mobile version