Site iconSite icon Janayugom Online

40 കോടിയുടെ മയക്കുമരുന്നുമായി വിദേശ ദമ്പതികൾ പിടിയിൽ

വിപണിയില്‍ 40 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി വിദേശ ദമ്പതികൾ പിടിയിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ടാൻസാനിയൻ ദമ്പതികളായ ഒമാരി ജോംഗോ, വെറോണിക്ക എന്നിവരാണ് പിടിയിലായത്.
എത്യോപ്യയിൽ നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിആർഐ പരിശോധന. സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ആലുവ ജില്ലാ ആശുപത്രിയിൽ എക്സ്റേ സ്ക്രീനിങ്ങിന് വിധേയമാക്കിയപ്പോൾ വയറിനുള്ളിൽ സംശയാസ്പദമായ വസ്തുക്കൾ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. 

ഒമാരി ജോംഗോയുടെ വയറ്റിൽ നിന്നും 100 കൊക്കയിന്‍ ഗുളികകളാണ് കണ്ടെടുത്തത്. ഇതിന് 1,945 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇയാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ആലുവ സബ് ജയിലില്‍ റിമാൻഡ് ചെയ്തു. യുവതിയുടെ വയറ്റിൽ നിന്നും 1800 ഗ്രാം കൊക്കെയിൻ കണ്ടെത്തി. ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 

Eng­lish Summary:Foreign cou­ple arrest­ed with drugs worth 40 crores
You may also like this video

Exit mobile version